വെട്ടിത്തിളയ്ക്കുന്ന എണ്ണയിൽ പൊള്ളി സദ്യവട്ടങ്ങളിൽ തിളങ്ങിയിരുന്ന നാടൻ പപ്പടങ്ങൾക്ക് വീണ്ടും ദുരിതകാലം. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ ജില്ലയിലെ പപ്പട വ്യവസായം കടുത്ത പ്രതിസന്ധിയിലായി.
വില കൂട്ടാൻ കഴിയാത്ത സാഹചര്യത്തിൽ എണ്ണം കുറച്ച് പപ്പടം വിൽക്കാനാണ് പരമ്പരാഗത തൊഴിലാളികൾ നിർബന്ധിതരാകുന്നത്.
മുൻപ് 20 രൂപയുടെ ഒരു കെട്ടിൽ 20 പപ്പടങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 14 ആയി കുറഞ്ഞു.
ഊണായാലും ബിരിയാണിയായാലും കോട്ടയംകാരുടെ ഭക്ഷണത്തിൽ പപ്പടം ഒഴിവാക്കാനാകാത്ത ഒന്നാണ്. ജില്ലയിൽ നൂറിലേറെ പപ്പട നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
വിപണിയിൽ തമിഴ്‌നാടൻ പപ്പടങ്ങൾ ലഭ്യമാണെങ്കിലും, പരമ്പരാഗത തൊഴിലാളികൾ നിർമ്മിക്കുന്ന നാടൻ പപ്പടത്തിനാണ് കൂടുതൽ രുചിയും ആവശ്യക്കാരും.
ഒരു ദിവസം അഞ്ച് കിലോഗ്രാമിൽ താഴെ മാവ് ഉപയോഗിച്ച് പപ്പടം തയ്യാറാക്കുന്നവർ മാത്രമാണ് ഇപ്പോഴും പരമ്പരാഗത രീതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്നത്.
ഉഴുന്ന്, പപ്പടക്കാരം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. ഇതിന് പുറമെ കൂലി, വൈദ്യുതി ചാർജ് തുടങ്ങി മറ്റു ചെലവുകളിലുണ്ടായ വർധനയും മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്ന് സംരംഭകർ പറയുന്നു.
വ്യാജ പപ്പടങ്ങളും വിപണിയിൽ
ഉഴുന്ന് മാവ്, പപ്പടക്കാരം, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കുഴച്ച്, തമ്മിൽ ഒട്ടാതിരിക്കാൻ നല്ലെണ്ണ പുരട്ടി, മുകളിൽ അരിപ്പൊടിയോ കപ്പപ്പൊടിയോ തൂവി വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് തനി നാടൻ പപ്പടം. ഉഴുന്നിന്റെ വിലയെ ആശ്രയിച്ചാണ് പപ്പടത്തിന്റെ വിലയിലും മാറ്റം വരുന്നത്.
ഇത് മുതലെടുത്ത് ചിലർ വ്യാജ പപ്പടങ്ങൾ വിപണിയിലെത്തിക്കുന്നതായി തൊഴിലാളികൾ ആരോപിക്കുന്നു. ഉഴുന്നിന് പകരം മൈദയാണ് ഇത്തരം പപ്പടങ്ങളിൽ പ്രധാന ഘടകമായി ഉപയോഗിക്കുന്നത്.
കിലോയ്ക്ക് 40 രൂപയിൽ താഴെ വില വരുന്ന മൈദ ഉപയോഗിക്കുന്നതിനാൽ ഉത്പാദനച്ചെലവ് കുറയും. എന്നാൽ ഇത്തരം പപ്പടങ്ങൾ സാധാരണ പപ്പടം പോലെ പൊള്ളി വരില്ലെന്നും രുചിയില്ലെന്നും തൊഴിലാളികൾ പറയുന്നു.
ജില്ലയിൽ 300ലേറെ പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 20 രൂപ, 50 രൂപ എന്നിങ്ങനെയാണ് പപ്പടക്കെട്ടുകളുടെ വില.
പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്നും ഓണക്കിറ്റ് വിതരണം ചെയ്യുമ്പോൾ പോലും അന്യസംസ്ഥാന പപ്പട ലോബികളെയാണ് പരിഗണിക്കുന്നതെന്നും പപ്പട നിർമ്മാതാവായ വിജയൻ മറിയപ്പള്ളി പറഞ്ഞു.







