കേരള ക്രിക്കറ്റ് അസോസിയേഷനിൽ ചരിത്രപരമായ മാറ്റം, കെസിഎ അടിമുടി മാറുന്നു;

0
18

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സ്ഥാപിതമായതിന്‍റെ 75-ാം വാർഷികത്തില്‍ നിയമാവലിയിൽ സുപ്രധാന ഭേദഗതികൾ വരുത്തി. ഭരണരംഗത്ത് കൂടുതൽ സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 14 ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്കും വിരമിച്ച അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അസോസിയേഷൻ അംഗത്വം ഇനി മുതൽ വിരമിച്ച പുരുഷ-വനിതാ താരങ്ങൾ, അമ്പയർമാർ, സ്കോറർമാർ, ക്യൂറേറ്റർമാർ എന്നിവർക്ക് ഉൾപ്പെടെ ലഭ്യമാകുന്ന രീതിയിലാണ് ബൈലോ പരിഷ്‌കരിച്ചത്.​

പുതിയ ഭേദഗതി നിലവിൽ വന്നതോടെ കേരള ക്രിക്കറ്റിന്‍റെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ച വ്യക്തികൾക്കും അസോസിയേഷനിൽ വ്യക്തിഗത അംഗത്വം നൽകാൻ സാധിക്കും. പുറമെ ക്രിക്കറ്റ് മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയവർക്കായി ഓണററി മെമ്പർഷിപ്പ്, കെ.സി.എ ക്ലബ് ഹൗസ് മെമ്പർഷിപ്പ്, കെ.സി.എ സ്റ്റേഡിയം മെമ്പർഷിപ്പ് എന്നീ പുതിയ വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണപരമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കെ.സി.എയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയായ അപ്പക്‌സ് കൗൺസിലിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായി.

നിലവിൽ ഒൻപത് അംഗങ്ങളുള്ള കൗൺസിൽ ഭേദഗതിയോടെ വിപുലീകരിക്കും. ​ക്രിക്കറ്റ് സമിതികളിലേക്കും സെലക്ഷൻ കമ്മിറ്റികളിലേക്കുമുള്ള മുൻ താരങ്ങളുടെ യോഗ്യതയിൽ വരുത്തിയ ഇളവാണ് മറ്റൊരു പ്രധാന ഭേദഗതി. മുൻപ് 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചവർക്ക് മാത്രം ലഭിച്ചിരുന്ന ഈ പദവികൾ ഇനി മുതൽ രഞ്ജി ട്രോഫി കളിച്ച എല്ലാ മുൻ താരങ്ങൾക്കും പ്രാപ്യമാകും.

കേരളത്തിലെ ക്രിക്കറ്റ് വികസനത്തിന് സംഭാവന നൽകിയവർക്കുള്ള അംഗീകാരമാണ് ഈ നിയമഭേദഗതിയെന്നും അസോസിയേഷന്‍റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കൂടുതൽ പേർക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്നും കെ.സി.എ പ്രസിഡന്‍റ് അഡ്വ. ശ്രീജിത്ത് വി. നായർ അഭിപ്രായപ്പെട്ടു.

പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരുമ്പോൾ അപ്പക്‌സ് കൗൺസിൽ കൂടുതൽ ശക്തമാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. സെലക്ഷൻ കമ്മിറ്റിയിലെ മാറ്റം മുൻ രഞ്ജി താരങ്ങൾക്ക് വലിയ തോതിലുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന മാറ്റങ്ങള്‍

  • വിപുലമായ അംഗത്വം: വിരമിച്ച താരങ്ങൾ (പുരുഷ/വനിത), അമ്പയർമാർ, സ്കോറർമാർ, ക്യൂറേറ്റർമാർ എന്നിവർക്കും ഇനി മെമ്പർഷിപ്പ് ലഭിക്കും; ഓണററി, ക്ലബ് ഹൗസ് വിഭാഗങ്ങളും പുതുതായി ഉൾപ്പെടുത്തി.
  • അപ്പക്‌സ് കൗൺസിൽ വികസനം: ഭരണപരമായ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി നിലവിലെ 9 അംഗ കൗൺസിലിന്‍റെ എണ്ണം വർധിപ്പിക്കും.
  • സെലക്ഷൻ കമ്മിറ്റി ഇളവ്: സെലക്ടർമാരാകാൻ 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ വേണമെന്ന നിബന്ധന ഒഴിവാക്കി. ഇനി മുതൽ ഒരു രഞ്ജി മത്സരം കളിച്ചവർക്കും ഈ പദവിയിലെത്താം.

LEAVE A REPLY

Please enter your comment!
Please enter your name here