തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുകാലം ശക്തമായതോടെ പശുക്കളിൽ പാലുത്പാദനം കുറയാനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മൃഗസംരക്ഷണ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വെയിൽ കനക്കുന്നതിനൊപ്പം ആവശ്യത്തിന് പച്ചപ്പുല്ല് ലഭിക്കാത്തതും കന്നുകാലികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വിലയിരുത്തുന്നു.
അധിക ചൂട് പശുക്കളിൽ ശരീരസമ്മർദ്ദം വർധിപ്പിക്കുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിന്റെ ഭാഗമായി കിതപ്പ്, വായിൽ നിന്ന് പത വരിക, ഹൃദയമിടിപ്പ് കൂടുക, തീറ്റയെടുക്കൽ കുറയുക, അമിത ദാഹം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരാൻ സാധ്യതയുണ്ട്.
സമയബന്ധിതമായി പരിചരണം നൽകിയില്ലെങ്കിൽ രോഗാവസ്ഥ ഗുരുതരമായി മാറി മരണത്തിലേക്കും എത്തിച്ചേരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചൂടുകാലത്ത് കാലികളുടെ തീറ്റക്രമത്തിലും പരിപാലനത്തിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
രാവിലെയും വൈകിട്ടും ഖരാഹാരം അല്ലെങ്കിൽ കാലിത്തീറ്റ നൽകുകയും, രാത്രിയിൽ വൈക്കോൽ മാത്രം നൽകുകയും ചെയ്യുന്നതാണ് ഉചിതമെന്ന് നിർദേശിക്കുന്നു.
ഡോക്ടറുടെ നിർദേശപ്രകാരം ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ-എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണമെന്നും ശുപാർശ ചെയ്യുന്നു.
വേനൽക്കാലത്ത് കന്നുകാലി പരിപാലനം സംബന്ധിച്ച് കർഷകർക്ക് ബോധവൽക്കരണം നൽകുന്നതിനായി പഞ്ചായത്ത് തലത്തിൽ ക്ലാസുകൾ സംഘടിപ്പിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
തൊഴുത്തിലും പരിപാലനത്തിലും സ്വീകരിക്കേണ്ട പ്രധാന മുൻകരുതലുകൾ:
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കാലികളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്
ആവശ്യത്തിന് തണുത്ത കുടിവെള്ളം നൽകണം
(കറവപ്പശുക്കൾക്ക് ദിവസം 80 മുതൽ 100 ലിറ്റർ വരെ)
പച്ചപ്പുല്ല്, ഈർക്കിൽ മാറ്റിയ പച്ചഓല, പനയോല എന്നിവ നൽകണം
വായു സഞ്ചാരം ഉറപ്പാക്കുന്ന തൊഴുത്തും ഫാനും നിർബന്ധമാക്കണം
മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തലോ നനച്ച ചാക്കോ വിരിച്ച് ചൂട് കുറയ്ക്കണം
ഇത്തരം മുൻകരുതലുകൾ പാലിക്കുന്നതിലൂടെ വേനൽച്ചൂട് മൂലമുള്ള നഷ്ടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് മൃഗസംരക്ഷണ വിദഗ്ധർ വ്യക്തമാക്കി.








