തിരുവനന്തപുരം: ഫെബ്രുവരി 12ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചാരണാർഥം സംയുക്ത സമിതി സംസ്ഥാന കൺവൻഷൻ ഇന്ന്. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബിടിആർ ഹാളിലാണ് കൺവൻഷൻ. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും, ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് .
ഇന്ന് നടക്കുന്ന കൺവൻഷൻ സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ടിപി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ടിവി ആഞ്ചലോസ്, ടോമി മാത്യു, സോണിയ ജോജ്ജ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. സിഐടിയുടെ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഫെബ്രുവരി 12 വ്യാഴാഴ്ച കേരളം സ്തംഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കാൻ ആവശ്യമായ എല്ലാ സമ്മർദ്ദങ്ങളും കേന്ദ്ര സർക്കാരിന് മേൽ ചെലുത്തുമെന്ന് മന്ത്രി വി ശിവൻകുട്ഇന്ന് ടി നിയമസഭയിൽ പറഞ്ഞിരുന്നു. ഇന്ത്യയിലെ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്ന ലേബർ കോഡുകൾക്കെതിരെ ഇന്ത്യയിലെ തൊഴിലാളി വർഗം യോജിച്ച പ്രക്ഷോഭത്തിലാണെന്ന് പറഞ്ഞുകൊണ്ട് പി നന്ദകുമാർ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് മറുപടി നൽകുകയായിരുന്നു തൊഴിൽ മന്ത്രി.
രാജ്യത്ത് നിലവിലുണ്ടായിരുന്ന ഇരുപത്തിയൊമ്പത് തൊഴിൽ നിയമങ്ങൾ, ക്രോഡീകരിച്ചും കൂട്ടിച്ചേർത്തുമാണ് നാല് ലേബർ കോഡുകൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്. മുമ്പ് കാലത്ത് തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാനാണ് തൊഴിൽ നിയമങ്ങൾ ഉണ്ടാക്കിയത്. എന്നാൽ കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കൽ മാത്രമാണ് പുതിയ കോഡുകളുടെ ലക്ഷ്യം.
ഒരു ദിവസം എട്ട് മണിക്കൂർ ജോലി എന്ന തത്വം പോലും പുതിയ ലേബർ കോഡ് നിഷേധിച്ചിരിക്കുകയാണ്. നിലവിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ കോർപ്പറേറ്റുകളെ സഹായിക്കുന്ന രീതിയിലുള്ളതാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തൊഴിലാളികൾക്ക് ലഭിച്ചിരുന്ന മിനിമ വേതനം, ബോണസ് പ്രോവിഡൻ്റ് ഫണ്ട് എന്നിവയെല്ലാം പുതിയ നിയമം വരുന്നതോടെ അനിശ്ചിതത്വത്തിലാകും. തൊഴിലാളികളുടെ ഏറ്റവും വലിയ ആയുധമായ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശത്തിൻമേൽ ഈ നിയമം കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.







