വാഷിങ്ടണ്‍: പലസ്‌തീൻ ഇസ്രയേല്‍ സംഘർഷം പൂര്‍ണമായും അവസാനിപ്പിക്കുന്നതിനായി രണ്ടാം ഘട്ട സമാധാന സമിതി രൂപീകരിച്ചതായി പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗാസയ്ക്കായി സമാധാന സമിതി രൂപീകരിച്ചുവെന്ന് പ്രഖ്യാപിക്കാൻ കഴിയുന്നത് തനിക്ക് ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ട്രംപ് പറഞ്ഞു. അതേസമയം സമിതിയിലെ അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
“ഗാസയുടെ സമാധാനത്തിനായി ഒത്തുകൂടിയ ഏറ്റവും മഹത്തായതും അഭിമാനകരവുമായ സമിതിയാണിതെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും” ട്രംപ് പറഞ്ഞു. പലസ്‌തീൻ ടെക്‌നോക്രാറ്റിക് കമ്മിറ്റിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ബോർഡിൻ്റെ രൂപീകരണം. യുദ്ധാനന്തര ഗാസയുടെ ദൈനംദിന ഭരണം കൈകാര്യം ചെയ്യുന്ന 15 അംഗ സമിതിയാണിത്.
അതേസമയം സമാധാന സമിതിയുടെ മേൽനോട്ടത്തിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. കമ്മിറ്റിയുടെ ചെയര്‍മാന്‍ താന്‍ ആകുമെന്നും ട്രംപ് പറഞ്ഞു. ഗാസയെ സുരക്ഷിതമാക്കാനും പലസ്‌തീന്‍ പൊലീസ് സേനയ്ക്ക് പരിശീലനം നല്‍കുന്നതിനും ഒരു അന്താരാഷ്ട്ര സ്ഥിര സേനയെ വിന്യസിക്കണമെന്നും പദ്ധതി ആവശ്യപ്പെടുന്നു.
പ്രതികരിച്ച് ഹമാസ്
ഗാസ സമാധാന സമിതി രൂപീകരിച്ചെന്നുള്ള ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ കമ്മിറ്റിയെ ശക്തിപ്പെടുത്തണമെന്ന് ഹമാസിൻ്റെ മുതിർന്ന നേതാവായ ബാസെം നയിം അറിയിച്ചു.”പന്ത് ഇപ്പോൾ മധ്യസ്ഥരുടെയും പിന്തുണ ഉറപ്പ് നല്‍കുന്നവരുടെയും അന്താരാഷ്ട്ര സമൂഹത്തിൻ്റെയും കോർട്ടിലാണെന്ന് ” ഹബാസെം നയിം പറഞ്ഞു.
യുഎസ് പിന്തുണയുള്ള ഗാസ സമാധാന പദ്ധതി കഴിഞ്ഞ ഒക്ടോബർ 10നാണ് ആദ്യമായി പ്രാബല്യത്തിൽ വന്നത്. ഇത് ഹമാസിന്‍റെ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിന് പ്രത്യേക പരിഗണന നല്‍കി. കൂടാതെ ഉപരോധിക്കപ്പെട്ട പ്രദേശത്ത് പലസ്‌തീൻ തീവ്രവാദ ഗ്രൂപ്പും ഇസ്രയേലും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനും സഹായിച്ചു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ സൈന്യം 451 പലസ്‌തീനികളെ കൊന്നതായി ഗാസയിലെ ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാത്രമല്ല ഗാസയിലേക്ക് അവശ്യ സാധനങ്ങളുമായി എത്തിയ വാഹനങ്ങള്‍ ഇസ്രയേല്‍ സൈന്യം തടയുകയും ചെയ്‌തിരുന്നു.
പലസ്‌തീൻ്റെ പ്രധാന ആവശ്യം ഗാസ മുനമ്പിൽ നിന്ന് ഇസ്രയേൽ പൂർണമായി സൈന്യത്തെ പിൻവലിക്കുക എന്നതാണ്. ഇക്കാര്യം ഗാസ സമാധാന പദ്ധതിയില്‍ ഉള്‍പ്പെട്ടിണ്ടെങ്കിലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഗാസ സമാധാന പദ്ധതിയെ സംബന്ധിച്ചിടത്തോളം ഇസ്രയേലിൻ്റെ ആവശ്യം ഹമാസിൻ്റെ പൂര്‍ണ നിരായുധീകരണമാണ്. എന്നാല്‍ ഇസ്രയേലിൻ്റെ പരസ്യമായുള്ള പൂർണ നിരായുധീകരണം ഹമാസ് പാടെ വിസമ്മതിച്ചു.
ഗാസ തെരഞ്ഞെടുപ്പ്
യുദ്ധങ്ങള്‍ക്കിടയില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ പുനർനിർമ്മിക്കുന്നതിനായി ഹമാസ് ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുകയാണ്. “2026ൻ്റെ ആദ്യ മാസങ്ങളിൽ തന്നെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഹമാസ് നേതാവ് തിങ്കളാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പുതിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഹമാസ് പങ്കിട്ടതോടെ പ്രതികരണവുമായി ട്രംപ് രംഗത്തെത്തി.
“ഈജിപ്‌ത്, തുർക്കി, ഖത്തർ എന്നിവയുടെ പിന്തുണയോടെ എല്ലാ ആയുധങ്ങളും കീഴടക്കുന്നതും എല്ലാ തുരങ്കങ്ങളും പൊളിച്ചുമാറ്റുന്നതും ഉൾപ്പെടെ ഹമാസുമായി ഒരു സമഗ്രമായ സൈനികവത്‌കരണ കരാർ ഞങ്ങൾ ഉറപ്പാക്കും” ട്രംപ് പറഞ്ഞു.






