സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ മാർച്ചിൽ ആരംഭിക്കാനിരിക്കെ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന.
കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വൻതോതിൽ വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാൻ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാകുന്നു.
നികുതി വരുമാനത്തിന് പുറമെ പ്രതിമാസം ശരാശരി 2,000 കോടി രൂപ അധികമായി ചെലവഴിക്കുന്ന സംസ്ഥാന സർക്കാർ ഈ തുക കടമെടുപ്പിലൂടെയാണ് കണ്ടെത്തുന്നത്.
എന്നാൽ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ചെലവ് കുത്തനെ ഉയരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.
കരാറുകാർക്കും മറ്റ് ബാധ്യതകൾക്കുമായി അവസാന മൂന്ന് മാസത്തിനിടെ ഏകദേശം 20,000 കോടി രൂപ നൽകേണ്ടതുണ്ട്. ഇതിനൊപ്പം ശമ്പളവും പെൻഷനും നൽകാൻ 15,000 കോടി രൂപ കൂടി ആവശ്യമായി വരും.
ക്ഷേമപെൻഷൻ തുക 2,000 രൂപയായി വർധിപ്പിച്ചതോടെ വിതരണത്തിനായി അധികധനം കണ്ടെത്തേണ്ട സാഹചര്യമുമുണ്ട്.
നിലവിലെ സാമ്പത്തിക അവസ്ഥയിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
പ്രതിസന്ധിക്ക് പിന്നിലെ അഞ്ച് പ്രധാന കാരണങ്ങൾ
ഇതുവരെ നടന്ന ഓഡിറ്റുകൾ പ്രകാരം സംസ്ഥാനത്തിന്റെ ചെലവ് വരവിനെക്കാൾ 39,023 കോടി രൂപ അധികമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം ഈ അന്തരം 28,976 കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജി.എസ്.ടി വരുമാനവും ഭൂനികുതിയും കുറഞ്ഞു.
13,074 കോടി രൂപയുടെ കേന്ദ്ര ഗ്രാന്റിൽ ഇതുവരെ ലഭിച്ചത് 2,109 കോടി മാത്രമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ തർക്കങ്ങളും നടപ്പാക്കൽ വൈകുന്നതുമാണ് പ്രധാന കാരണം.
ജനുവരി മുതൽ മാർച്ച് വരെ 12,515 കോടി രൂപ കടമെടുക്കാൻ അനുമതി ഉണ്ടായിരുന്നെങ്കിലും കേന്ദ്രം 5,944 കോടി രൂപ കുറച്ചതോടെ ബാക്കി 5,672 കോടി രൂപ മാത്രമാണ് ഇപ്പോൾ ലഭ്യമാകുക.
സംസ്ഥാന സർക്കാർ ഗാരന്റിയുള്ള വായ്പകളുടെ തിരിച്ചടവ് ഉറപ്പാക്കാൻ കരുതൽ ഫണ്ട് രൂപീകരിക്കാത്തതിനെ തുടർന്ന് തടഞ്ഞുവച്ച 3,300 കോടി രൂപ അനുവദിക്കാമെന്ന ഉറപ്പിൽ നിന്ന് കേന്ദ്രം അപ്രതീക്ഷിതമായി പിൻമാറി.
ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചാൽ ഏപ്രിലിൽ മാത്രം കുറഞ്ഞത് 2,000 കോടി രൂപയുടെ അധിക ചെലവുണ്ടാകും. ബജറ്റിലൂടെ പ്രഖ്യാപിക്കാവുന്ന പുതിയ ആനുകൂല്യങ്ങൾക്കും ഏപ്രിൽ മുതൽ ധനം കണ്ടെത്തേണ്ടിവരും.







