കൽപ്പറ്റ: വയനാട്, നീലഗിരി, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടെ വനമേഖലകളോട് ചേർന്ന് താമസിക്കുന്നവർക്കും വനത്തിനുള്ളിൽ ജോലിക്കിറങ്ങുന്നവർക്കും വനംവകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്.
വനത്തിനുള്ളിൽ കടുവകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ അതീവ സൂക്ഷ്മത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.
ഡിസംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന മൂന്ന് മാസക്കാലത്ത് കടുവകൾ കൂടുതൽ ആക്രമണസ്വഭാവം കാണിക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വനംവകുപ്പ് നിർദേശിക്കുന്ന പ്രധാന ജാഗ്രതാ മാർഗനിർദേശങ്ങൾ:
അതിരാവിലെ കാടിനുള്ളിലൂടെയോ വനാതിർത്തിയോടു ചേർന്ന വഴികളിലൂടെയോ ഒറ്റയ്ക്ക് യാത്ര ഒഴിവാക്കുക.
വനത്തിലൂടെ നടക്കുമ്പോൾ ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കി നീങ്ങുക; ഇത് വന്യജീവികൾ വഴിമാറാൻ സഹായിക്കും.
ഗോത്രവിഭാഗങ്ങൾ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുമ്പോൾ വൈകുന്നേരത്തിന് മുമ്പ് മടങ്ങി എത്തണം.
ഒറ്റയ്ക്ക് പോകാതെ മൂന്നോ നാലോ പേരടങ്ങുന്ന സംഘങ്ങളായി പോകണം.
ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് വനത്തിലൂടെയോ വനാതിർത്തിയോടു ചേർന്ന വഴികളിലൂടെയോ യാത്ര ചെയ്യരുത്.
വനഭൂമിയിലേക്ക് കന്നുകാലികളെ മേയ്ക്കാൻ വിടരുത്. വനത്തിനടുത്തുള്ള കൃഷിയിടങ്ങളിൽ കാലികളെ കെട്ടുമ്പോഴും ജാഗ്രത പാലിക്കണം.
വനപ്രദേശങ്ങളോട് ചേർന്ന സ്വകാര്യ ഭൂമികൾ കാടുകയറി കിടക്കാൻ അനുവദിക്കരുത്.
കാടുമൂടിയ സ്വകാര്യ സ്ഥലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്ത് അധികൃതരെയോ വനംവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കണം.
രാത്രിയിൽ കന്നുകാലികളെ തൊഴുത്തിൽ തന്നെ കെട്ടി, ലൈറ്റുകൾ സ്ഥാപിക്കണം. വന്യമൃഗ ശല്യസാധ്യതയുള്ള സാഹചര്യങ്ങളിൽ തൊഴുത്തിന് സമീപം മുൻകരുതലോടെ തീ വെക്കാവുന്നതാണ്.
കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കണം.
ബന്ധപ്പെടാനുള്ള നമ്പറുകൾ:
വയനാട് വന്യജീവി സങ്കേതം: 9188407547
സൗത്ത് വയനാട് ഡിവിഷൻ: 9188407545
നോർത്ത് വയനാട് ഡിവിഷൻ: 9188407544








