മദ്യപാനിയുടെ ആക്രമണത്തിൽ ട്രെയിൻ യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് പോലീസ് സുരക്ഷാ നടപടികൾ കർശനമാക്കുന്നത്.
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി പോലീസ്. റെയിൽവെ സ്റ്റേഷനുകളിൽ മദ്യപിച്ച് യാത്രയ്‌ക്കെത്തുന്നവരെ കണ്ടെത്തി തിരിച്ചയക്കാൻ പോലീസ് നടപടികൾ ആരംഭിച്ചു. ആർപിഎഫിൻ്റെയും കേരള പോലീസിൻ്റെയും സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് യോഗം വിളിച്ചുചേർത്തത്.
കേരളത്തിലോടുന്ന ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ റെയിൽവേ വൈകാതെ ആരംഭിക്കും. കേരള എക്‌സ്‌പ്രസിൻ്റെ ജനറൽ കോച്ചിൽ യാത്ര ചെയ്ത പെൺകുട്ടിയെ ഞായറാഴ്‌ച രാത്രി മദ്യപൻ ചവിട്ടിപുറത്തേക്ക് ഇട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടികൾ. വർക്കലയ്‌ക്ക് സമീപത്തായിരുന്നു സംഭവം.
ട്രെയിൻ യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസുകാർക്ക് പോലീസ് മേധാവിയുടെ നിർദേശം നൽകി. റെയിൽവേ പോലീസിനു പുറമേ ആവശ്യമെങ്കിൽ ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാരെയും താൽക്കാലികമായി റെയിൽവേ സ്റ്റേഷനിലേക്ക് നൽകി സുരക്ഷ കർശനമാക്കാനാണ് നിർദേശം.
ട്രെയിനുകളിലെ പ്രത്യേക പരിശോധനയ്ക്ക് പുറമെ പ്ലാറ്റ്ഫോമുകളിലും പരിശോധന കർശനമാക്കും. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ ഇവരെ പിടികൂടി നിയമനടപടി സ്വീകരിക്കും. ട്രെയിനുകൾക്കുളളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അടുത്ത സ്റ്റേഷനിൽ ഇറക്കി, പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം. റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇത്തരക്കാരെ തിരികെ അയക്കുകയും ചെയ്തു.
റെയിൽവെ സ്‌റ്റേഷനിൽ സിസിടിവി കാമറകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 24 മണിക്കൂറും നിരീക്ഷണം നടത്തും. യാത്രക്കാരെ പരിശോധിക്കാൻ കൂടുതൽ അംഗങ്ങളെയും നിയോഗിക്കും. നിരോധിത വസ്‌തുക്കളും അനാവശ്യവസ്‌തുക്കളും യാത്രക്കാർകൊണ്ടുപോകുന്നത് തടയാനും തീരുമാനിച്ചു.
യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്ന് യോഗത്തിൽ പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. വർക്കലയിൽ കേരള എക്സ്പ്രസിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കേന്ദ്രം ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.









