ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനി വിജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ ഗവർണറുമായ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 34 കാരനായ മംദാനി തെരഞ്ഞെടുക്കപ്പെട്ടതോടെ ന്യൂയോർക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി.
സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂ കുവോമോയുമായി നേരിട്ടുള്ള മത്സരത്തിലായിരുന്നു സൊഹ്‌റാൻ മംദാനി. ഡൊണാൾഡ് ട്രംപ് കാലഘട്ടത്തിനു ശേഷമുള്ള ആദ്യത്തെ പ്രധാന രാഷ്ട്രീയ പരീക്ഷണമായിരുന്നു ഈ തിരഞ്ഞെടുപ്പ്. അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ നേതൃത്വം ഇപ്പോൾ മംദാനിയ്ക്കാണ് . ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീരാ നായരുടെയും ഉഗാണ്ടൻ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി. മത്സരത്തിൽ മംദാനിക്ക് തന്നെയായിരുന്നു കൂടുതൽ വിജയസാധ്യത പ്രവചിക്കപ്പെട്ടിരുന്നത്.നഗരത്തിലെ തിരഞ്ഞെടുപ്പ് ബോർഡ് റിപ്പോർട്ട് ചെയ്തത് 2 ദശലക്ഷത്തിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയെന്നാണ്, 1969 ന് ശേഷമുള്ള ഒരു മേയർ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. നഗരത്തിലെ ജനസംഖ്യ ഏകദേശം 8.5 ദശലക്ഷമാണ്.
സൊഹ്‌റാൻ മംദാനിയുടെ പെട്ടെന്നുള്ള ഉയർച്ച നഗരത്തിലെ സമ്പന്നരായ ഉന്നതരെ അമ്പരപ്പിച്ചു. റിപ്പബ്ലിക്കൻമാരും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പോലും മംദാനിയെ ശക്തമായി എതിർത്തിരുന്നു. സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനുള്ള സമൂലമായ മാറ്റങ്ങളെ 34 കാരനായ സൊഹ്‌റാൻ മംദാനി പിന്തുണയ്ക്കുന്നു. മംദാനിയുടെ ധീരമായ അജണ്ടയും പ്രചോദനാത്മകമായ കാഴ്ചപ്പാടും ന്യൂയോർക്കിൽ ആയിരക്കണക്കിന് പിന്തുണക്കാരെ നേടി. വെർമോണ്ട് സെനറ്റർ ബെർണി സാൻഡേഴ്‌സിൽ നിന്നും ന്യൂയോർക്ക് പ്രതിനിധി അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടെസിൽ നിന്നും മംദാനിക്ക് പ്രചാരണ അംഗീകാരങ്ങൾ ലഭിച്ചു.









