രാത്രി യാത്ര പരമാവധി ഒഴിവാക്കും, ആശങ്കയോടെ ട്രെയിനിലെ വനിതാ യാത്രികര്‍

0
34

തിരുവനന്തപുരം: പാലോട് സ്വദേശിനിയായ 19-കാരി ശ്രീക്കുട്ടിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചവിട്ടി തള്ളിയിട്ട സംഭവം കേരളത്തിലെ ട്രെയിൻ യാത്രയിലെ സ്ത്രീ സുരക്ഷ വീണ്ടും ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുകയാണ് സുരക്ഷിതത്വം ഉറപ്പാക്കാൻ ഭൂരിപക്ഷം വനിതാ യാത്രികരും ചെയ്യുന്നതെന്നാണ് പ്രതികരണം. മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ, കള്ളു കുടിച്ചുള്ള അതിക്രമങ്ങളും മറ്റു യാത്രക്കാരുടെ ഇടപെടലില്ലായ്മയും യാത്രക്കാർക്ക് ദുരിതമാവുകയാണ്.

പേടി സ്വപ്നമാകുന്ന രാത്രിയാത്ര

‘രാത്രി യാത്രകൾ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കാറ്. കള്ളു കുടിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നവർ നിരവധിയാണ്’ ഒരു വനിതാ യാത്രിക ആശങ്ക പങ്കുവച്ചു. യാത്രക്കാർ പ്രശ്നത്തിൽ ഇടപെടേണ്ട സാഹചര്യമാണ് പലപ്പോഴും ഉണ്ടാകുക. ശല്യം സഹിക്കാതെ പരാതി വിളിച്ചറിയിച്ചാലും മണിക്കൂറുകൾക്ക് ശേഷമാകും പൊലീസെത്തുക. ടിടിആറിനെ മാത്രമേ പലപ്പോഴും കാണാൻ കിട്ടുകയുള്ളു. ശുചിമുറി ഉപയോഗിക്കണമെങ്കിൽ പോലും ഒരു സുഹൃത്തിനെ പുറത്ത് നിർത്തേണ്ട അവസ്ഥയാണ്. യാത്രയ്ക്കിടെ ആർപിഎഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) ഓഫീസർമാരെ കണ്ടാൽ തന്നെ ഒരു ആത്മവിശ്വാസമാണെന്നും യാത്രക്കാർ ആശങ്ക പങ്കുവച്ചു.

പരാതിപ്പെട്ടിട്ടും നടപടി വൈകി, ടുവിൽ കൈകാര്യം ചെയ്ത് യാത്രക്കാർ

ഒരു മാസം മുൻപ് തിരുവനന്തപുരം – ഗുരുവായൂർ റൂട്ടിലുണ്ടായ സംഭവം ട്രെയിൻ സുരക്ഷാ സംവിധാനങ്ങളുടെ പരാജയം തുറന്നുകാട്ടുന്നു. മദ്യപിച്ച് ബോധമില്ലാത്ത ഒരാൾ സ്ത്രീകളിരിക്കുന്ന ഭാഗത്ത് വന്നു കിടക്കുകയും ശല്യമുണ്ടാക്കുകയും ചെയ്ത
അനുഭവം ഒരു യാത്രക്കാരി പങ്കുവച്ചു. ഒരു സീറ്റിൽനിന്ന് എഴുന്നേൽപ്പിച്ചു വിട്ടാൽ മറ്റൊരു സീറ്റിൽ പോയി പ്രശ്നമുണ്ടാക്കും. ആദ്യം യാത്രക്കാരിൽ ആരും ഇടപെട്ടില്ല. ശല്യം രൂക്ഷമായപ്പോൾ ഒരാൾ പൊലീസിനെ വിളിച്ചറിയിച്ചു. എന്നാൽ മണിക്കൂറുകൾക്ക് ശേഷവും ആരുമെത്തിയില്ല. മദ്യപാനിയുടെ ശല്യം എല്ലാ യാത്രക്കാരെയും ബാധിച്ചു തുടങ്ങിയതോടെ, യാത്രക്കാർ തന്നെ ഇയാളെ കൈകാര്യം ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങളെത്തി. എല്ലാം കഴിഞ്ഞപ്പോൾ പൊലീസുമെത്തി. ഒരു ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനുണ്ടായിരുന്നെങ്കിൽ പ്രശ്നം തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും എറണാകുളം സ്വദേശിയായ യാത്രക്കാരി ഇ ടിവി ഭാരതിനോട് വിശദീകരിച്ചു.

ആർപിഎഫ് സാന്നിധ്യം അനിവാര്യം

സ്ത്രീകൾക്ക് സുരക്ഷിതമായ യാത്ര സാഹചര്യമൊരുക്കണമെങ്കിൽ ആർപിഎഫ് സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന് ഓള്‍ കേരള റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ലിയോണ്‍സ് പറയുന്നു. വർഷങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ അപകടമുണ്ടാകുമ്പോൾ മാത്രമേ അധികൃതർ ഇടപെടു. പ്രശ്നത്തിൽ മാത്രം ഇടപെട്ടിട്ട് ബാക്കി യാത്രക്കാരെ ഇതേ സാഹചര്യത്തിലേക്ക് തള്ളിവിടുകയാണ് ഇവിടുത്തെ സംവിധാനങ്ങൾ. ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും ലിയോണ്‍സ് പറഞ്ഞു.

ശ്രീക്കുട്ടിയുടെ അനുഭവവും ട്രെയിൻ യാത്രികരുടെ ദുരിതങ്ങളും കണക്കിലെടുത്ത്, റെയിൽവേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here