സ്‌കൂള്‍ കായിക മേളയുടെ സമാപനം ഇന്ന് വൈകിട്ട്. തലസ്ഥാനത്തെ എല്‍പി യുപി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സമാപന ചടങ്ങില്‍ രാജേന്ദ്ര അര്‍ലേക്കറാണ് മുഖ്യാതിഥി.
തിരുവനന്തപുരം: സ്‌കൂള്‍ കായിക മേളയുടെ സമാപനം ഇന്ന് (ഒക്‌ടോബര്‍ 28). ഇതോടനുബന്ധിച്ച് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന എല്‍പി യുപി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സമാപനം ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും.
കായികമേളയുടെ സമാപന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരിക്കും മുഖ്യാതിഥി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജിആർ അനിൽ എന്നിവർ ചടങ്ങില്‍ സംസാരിക്കും.
മേയർ ആര്യ രാജേന്ദ്രൻ, ആൻ്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പിആർ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്‌ടർ എൻഎസ്കെ ഉമേഷ്, ജില്ലാ കലക്‌ടർ അനുകുമാരി എന്നിവരും പങ്കെടുക്കും. സമാപന ചടങ്ങിൻ്റെ അവസാന ഘട്ടത്തില്‍ ഓവറോൾ ചാമ്പ്യൻമാർക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.
67ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21നാണ് ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സ്‌കൂൾ അത്‍ലറ്റിക് മീറ്റിലെ ചാമ്പ്യന്മാരെ അറിയാം. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്‌തത്.
അവസാന ദിവസത്തെ 16 ഫൈനലുകൾ ശേഷിക്കേ 190 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. 167 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ മലപ്പുറം ഐഡിയൽ കടകശേരിയും ഓവറോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരവും കിരീടം ഉറപ്പിച്ചു. 400 മീറ്റർ ഫൈനലുകളും 4X100 മീറ്റർ റിലേയുമാണ് അവസാന ദിവസത്തെ പ്രധാന മത്സരങ്ങൾ.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിൻ്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് ചിത്രം വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം തൻ്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. മലബാർ ഗോൾഡ് ആണ് ചമ്പ്യന്മാര്ക്കുള്ള കപ്പ് നിര്‍മ്മിച്ചത്. എച്ച്.യു.ഐ.ഡി ഹാൾമാർക്കോടെ 916 പരിശുദ്ധിയിൽ 22 കാരറ്റിലുള്ള 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് ഇ ടെൻഡർ മുഖേന ഏറ്റവും കുറഞ്ഞ സമയ പരിധിയിൽ ഏഴ് ദിവസത്തിലാണ് നിർമ്മിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ സ്വർണക്കപ്പ് ഭംഗിയായി രൂപകൽപ്പന നിർവഹിക്കാൻ സാധിച്ചെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് പറഞ്ഞു.






