സംഭവിച്ചത് റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവിധയിടങ്ങളിൽ അകപ്പെട്ടവരുടെ രക്ഷാപ്രവർത്തനം തുടരുകയാണെന്നും റിപ്പോർട്ട്.
കാബൂൾ: കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ പാകിസ്ഥാൻ അതിർത്തിയ്ക്കടുത്ത് വൻ ഭൂചലനം രേഖപ്പെടുത്തിയതായി വിവിധ വൃത്തങ്ങൾ. ഭൂകമ്പത്തിൽ 622 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായും 1500 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായും വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവിധയിടങ്ങളിൽ അകപ്പെട്ടവരുടെ രക്ഷാപ്രവർത്തനം തുടരുകയാണെന്നും റിപ്പോർട്ട്.
അയൽ പ്രവിശ്യയായ നംഗഹാറിൽ ജലാലാബാദ് നഗരത്തിനടുത്തുള്ള കുനാർ പ്രവിശ്യയിലെ നിരവധി പട്ടണങ്ങളെ ഭൂകമ്പം ബാധിച്ചതായി വിവിധ റിപ്പോർട്ടുകളുണ്ട്. ഗുൽ, സോക്കി, വാട്‌പൂർ, ചപദാരെ എന്നീ ജില്ലകളിലായി നിരവധി പേർ മരിച്ചെന്നും പരിക്കേൽക്കുകയും ചെയ്‌തായി കുനാർ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രസ്‌താവനയിൽ പറയുന്നു. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യയിലെ ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ ഭാഗമായ നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി പുറത്തുവിട്ടു.





