ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് ശ്രീശങ്കറിന് താണ്ടാനായില്ല.
ചെന്നെെ: തുടർച്ചയായി അഞ്ചാം മീറ്റിലും സ്വർണമണിഞ്ഞ് മലയാളി താരം എം ശ്രീശങ്കർ. ചെന്നൈയിൽ നടക്കുന്ന ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പില്‍ 8.06 മീറ്റർ ചാടിയാണ് നേട്ടം. ഈ സീസണിൽ മൂന്നാം തവണയാണ് ശ്രീശങ്കര്‍ എട്ട് മീറ്റർ മറികടന്നത്. ആദ്യ ചാട്ടം 7.85 മീറ്ററായിരുന്നു. തുടർന്ന് 7.96 മീറ്റർ. മൂന്നാം ചാട്ടത്തിലാണ് താരം സ്വർണദൂരം പിന്നിട്ടത്. തുടർന്ന് 7.80, 7.96, 7.86 മീറ്റർ എന്നിങ്ങനെയാണ് ശ്രീശങ്കറിന്‍റെ പ്രകടനം.
അടുത്ത മാസം ടോക്കിയോയിൽ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്കായ 8.27 മീറ്റർ ശങ്കറിന് താണ്ടാനായില്ല. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ശേഷം തിരിച്ചെത്തിയ ശ്രീശങ്കർ, ഈ സീസണിൽ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും വിജയിച്ചു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആറ് ശ്രമങ്ങൾ ടോക്കിയോ ഗെയിംസിൽ നേരിട്ട് സ്ഥാനം നേടാനുള്ള ശ്രീശങ്കറിന്‍റെ അവസാന അവസരങ്ങളായിരുന്നു. 8.41 മീറ്ററിന്‍റെ ദേശീയ റെക്കോർഡിന് ഉടമയായ ശ്രീശങ്കർ തന്‍റെ കരിയറിൽ അഞ്ച് തവണ 8.27 മീറ്റർ ദൂരം ക്ലിയർ ചെയ്‌തിട്ടുണ്ട്.
ടോക്കിയോയിലേക്കുള്ള യോഗ്യത നഷ്ടമായതിനാൽ, റാങ്കിംഗ് റൂട്ടിലൂടെ വരാനിരിക്കുന്ന ആഗോള പ്രദർശനത്തിന് യോഗ്യത നേടുന്നത് ശ്രീശങ്കറിന് പ്രയാസമായിരിക്കും. യോഗ്യതയുള്ള അത്‌ലറ്റുകളുടെ അന്തിമ പട്ടിക ഓഗസ്റ്റ് 27 ന് പ്രഖ്യാപിക്കും. മത്സരത്തില്‍ എസ് ലോകേഷ് (7.71 മീറ്റർ) വെള്ളിയും സ്വാമിനാഥൻ ആർ (7.70 മീറ്റർ) വെങ്കലവും യഥാക്രമം നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ രോഹിത് യാദവ് 83.65 മീറ്റർ വ്യക്തിഗത മികച്ച പ്രകടനം കാഴ്ചവച്ചു. തൊട്ടുപിന്നാലെ സച്ചിൻ യാദവും (83.20 മീറ്റർ) ശിവം ലോഹക്കരെയും (80.20 മീറ്റർ) എത്തി.
അന്തർസംസ്ഥാന ചാമ്പ്യൻഷിപ്പിലെ പോയിന്‍റുകൾ ഉൾപ്പെടെയുള്ള റാങ്കിംഗ് ഇന്ന് (തിങ്കള്‍) അപ്‌ഡേറ്റ് ചെയ്യും. അവസാന ദിനം വനിതകളുടെ ഹെപ്‌റ്റാത്ത്‌ലണിൽ കേരളത്തിന്‍റെ കെ എ അനാമിക സ്വർണം നേടി. പതിനായിരം മീറ്റർ ഓട്ടത്തിൽ റീബ ജോർജ് വെള്ളി കരസ്ഥമാക്കി. ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനം നടത്തിയ തമിഴ്‌നാട് മീറ്റില്‍ ചാമ്പ്യന്മാരായി, 195 പോയിന്‍റാണ് നേടിയത്. ഹരിയാന (121) രണ്ടും ഉത്തർപ്രദേശ്(100) മൂന്നും സ്ഥാനം നേടി. 85 പോയിന്‍റുമായി കേരളം നാലാം സ്ഥാനത്താണ് ഫിനീഷ് ചെയ്‌തത്.
നിലവിലെ ലോക ചാമ്പ്യൻ നീരജ് ചോപ്ര ഇതിനകം തന്നെ സ്ഥാനം ഉറപ്പാക്കിയതിനാൽ, ഇന്ത്യ കുറഞ്ഞത് മൂന്ന് ത്രോക്കാരെയെങ്കിലും ടോക്കിയോയിൽ ഇറക്കുമെന്നാണ് പ്രതീക്ഷ. സച്ചിൻ യാദവ് (22-ാം സ്ഥാനം), യാഷ് വീർ സിംഗ് (30-ാം സ്ഥാനം) എന്നിവർ നിലവിൽ കട്ട്-ഓഫ് റാങ്കിംഗിൽ ഇടം നേടിയിട്ടുണ്ട്.







