കാഠ്മണ്ഡു താഴ്‍വരയിൽ വിഷപ്പാമ്പുകളുടെ സാന്നിധ്യം; അപകടസൂചനയെന്ന് !

0
16

നേപ്പാളിൽ എവറസ്റ്റ് കൊടുമുടിക്കടുത്തുള്ള പ്രദേശങ്ങളിൽ ഒമ്പത് രാജവെമ്പാലകളും ഒരു മോണോക്ലെഡ് കോബ്രയും കണ്ടെത്തി. പരിസ്ഥിതിക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് പാമ്പുകൾ ഈ മേഖലയെ പുതിയ ആവാസകേന്ദ്രമാക്കുന്നത്. നേപ്പാളിലെ തേരായ് മേഖലയിൽ പ്രതിവർഷം ഏകദേശം 2,700 പാമ്പുകടി മരണങ്ങൾ ഉണ്ടാകുന്നു. ഒമ്പത് രാജവെമ്പാലകളെയും ഒരു മോണോക്ലെഡ് കോബ്രയെയുമാണ് നേപ്പാളിൽ എവറസ്റ്റ് കൊടുമുടിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് ലഭിച്ചത്. ഈ വാർത്ത കേട്ട് ഞെട്ടിയത് പ്രദേശവാസികൾ മാത്രമല്ല. ലോകം മുഴുവനുമാണ്. പാശ്ചാത്യരാജ്യങ്ങളിലെ മാധ്യമങ്ങളിൽ ഇത് പ്രധാന വാർത്തകളിലൊന്നായി മാറി. അപകടസൂചനയെന്ന് പല മാധ്യമങ്ങളും തലക്കെട്ടുകളെഴുതി. മഞ്ഞുമലകളിൽ നിന്ന് വിട്ടുള്ള പ്രദേശങ്ങളിൽ ഇത്തരം വിഷപ്പാമ്പുകളെ കാണാറുണ്ട്. നെപ്പാളിൽ തേരായ് ജില്ലകൾ എന്ന് വിളിക്കുന്ന പ്രദേശങ്ങൾ മഞ്ഞുവീഴ്ച കുറഞ്ഞ ഇടങ്ങളാണ്. ഇവിടെ രാജവെമ്പാല അടക്കമുള്ള വിഷപ്പാമ്പുകളെ വേനൽക്കാലത്ത് കാണുന്നതാണ്. എന്നാൽ കാഠ്മണ്ഡു താഴ്‍വരയിൽ ഈ വിഷപ്പാമ്പുകളുടെ സാന്നിധ്യം മുമ്പെങ്ങും കണ്ടിട്ടില്ല. കാഠ്മണ്ഡു താഴ്‌വരയിലെ ഗോപാലേശ്വർ, ഭൻജ്യാങ്, സോഖോൽ, ഫുൽചൗക്ക് എന്നിവിടങ്ങളിൽ നിന്നാണ് പാമ്പുകളെ പിടികൂടിയതെന്ന് കാഠ്മണ്ഡു പോസ്റ്റ് പറയുന്നു. വീടുകളിൽ നിന്നും, പറമ്പുകളിൽ നിന്നുമെല്ലാമാണ് ഇവയെ കണ്ടെത്തിയത്.

താപനിലയിൽ വരുന്ന വൻ വർദ്ധനയാണ് എവറസ്റ്റ് കൊടുമുടിക്ക് താഴെപ്പോലും പാമ്പുകൾക്ക് സുരക്ഷിത താവളങ്ങളായി മാറുന്നത്. ഇപ്പോൾ കുന്നിൻ പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ഇവ താമസിക്കാൻ തുടങ്ങി. കാടുകളിൽ നിന്ന് നാട്ടുകാർ രാജവെമ്പാലയുടെ മുട്ടകളും കൂടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. തണുത്ത പ്രദേശങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം കാണുന്നതിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനമാണെന്ന് വിദഗ്ധർ പറയുന്നു. ഉഷ്ണമേഖലാ പാമ്പുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് ആവാസം മാറ്റുന്നത് പലതരം ആശങ്കകൾ ഉയർത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഒരു പൊതു ആശങ്കയാണ്. പാമ്പുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് വരുന്നത് അവിടങ്ങളിലെ ആവാസവ്യവസ്ഥയെ മൊത്തം ബാധിക്കുന്ന കാര്യമാണ്. പാമ്പുകൾ വൈക്കോൽ കൊണ്ടുവരുന്ന ലോറികളിലും മറ്റുമായി താഴ്‌വരയിലേക്ക് വന്നിരിക്കാമെന്നാണ് അനുമാനിക്കപ്പെടുന്നത്. മുൻകാലങ്ങളിലും വിഷപ്പാമ്പുകൾ ഇങ്ങനെ താഴ്‌വരയില്‍ എത്തിയിരുന്നിരിക്കാം. എന്നാൽ അവിടെ അതിജീവിക്കാൻ അവയ്ക്ക് കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു.

നേപ്പാളിലെ താപനില വർഷാവർഷം ഉയരുന്നതായാണ് കണക്കുകൾ പറയുന്നത്. ഏകദേശം 0.05° സെൽഷ്യസ് എന്ന നിലയിലാണ് നേപ്പാളിൽ താപനില ഉയരുന്നത്. എവറസ്റ്റ് മേഖലയിലും ഈ ഉയരുന്ന ചൂടിന്റെ പ്രതിഫലനങ്ങളുണ്ട്. കുന്നിൻ പ്രദേശങ്ങളും പർവത മേഖലകളും താഴ്ന്ന പ്രദേശങ്ങളേക്കാൾ വേഗത്തിൽ ചൂടാകുന്നു. സാധാരണയായി ഇടതൂർന്ന ഉഷ്ണമേഖലാ വനങ്ങളിൽ വസിക്കുന്ന രാജവെമ്പാല പോലുള്ള പാമ്പുകളെ ആകർഷിക്കുന്ന തരത്തില്‍ ചൂടുള്ള മേഖലകൾ എവറസ്റ്റിനടുത്തുള്ള പ്രദേശങ്ങളിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പർവത ആവാസവ്യവസ്ഥയിൽ വിഷപ്പാമ്പുകൾ എത്തുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. അവിടങ്ങളിലെ ജീവജാലങ്ങളുടെ ഭക്ഷ്യശൃംഖലയിൽ വലിയ മാറ്റങ്ങൾ ഇതുമൂലം ഉണ്ടാകും. തദ്ദേശീയ ജീവിവർഗങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന മാറ്റമാണിത്.

മനുഷ്യർക്കുള്ള ഭീഷണിയാണ് ഏറ്റവും പ്രധാനം. കാഠ്മണ്ഡു താഴ്‌വര അടക്കമുള്ള തണുത്ത മേഖലകളിൽ പാമ്പിൻ വിഷത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ കുറവാണ്. പാമ്പുകടി വളരെ കുറവായതു തന്നെയാണ് കാരണം. രാജവെമ്പാലകൾ വളരെ വിഷമുള്ളവയാണ്. വലിയ മൃഗങ്ങളെ പോലും കൊല്ലാൻ ഒറ്റ കടിയിൽ തന്നെ ആവശ്യമായ വിഷം പുറപ്പെടുവിക്കാൻ ഇവയ്ക്ക് കഴിയും. നേപ്പാളിലെ തരായി മേഖലയിൽ ഇതിനകം പ്രതിവർഷം ഏകദേശം 2,700 പാമ്പുകടിയേറ്റ മരണങ്ങൾ സംഭവിക്കാറുണ്ട്. അഥവാ, സ്ഥിരമായി പാമ്പുകടി ഏൽക്കുന്ന സ്ഥലങ്ങളിൽ പോലും വേണ്ടത്ര ആരോഗ്യരക്ഷാ സംവിധാനങ്ങളില്ല എന്നാണിത് സൂചിപ്പിക്കുന്നത്. എവറസ്റ്റ് മേഖലയിലും ഇത്തരം സംഭവങ്ങൾ ഇനി കൂടുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിഷപ്പാമ്പുകളെ വനങ്ങളിലേക്കാണ് തുറന്നു വിട്ടിരിക്കുന്നത്. വനങ്ങളിൽ പോകുന്ന നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് അധികാരികൾ.

LEAVE A REPLY

Please enter your comment!
Please enter your name here