ആശമാർ സമരം നൂറാം നാളിലേക്ക്,

0
29

ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാംദിവസത്തിലേക്ക് കടന്നു. സര്‍ക്കാരിന്‍റെ പിടിവാശിക്കെതിരെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന പോരാട്ടം കേരളത്തിലെ സമരചരിത്രത്തിന്‍റെ ഭാഗമാകുകയാണ്. സർക്കാർ ആഘോഷത്തോടെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ അസാധാരണ സമരം നൂറ് നാൾ പിന്നിടുന്നത്.

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സാംസ്കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, ഒടുവില്‍ കേരളമാകം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരയാത്ര. സിഐടിയുവിന്‍റെ സമാന്തര സമരം, ഐഎന്‍ടിയുസിയുടെ തൊഴിലാളി വിരുദ്ധ നിലപാട്, മഴയത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് വരെ വലിച്ചുമാറ്റിയുള്ള പൊലീസ് നടപടികള്‍.

ഒന്നിലും പതറാതെയാണ് ആശ സമരം മുന്നോട്ട് പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്. മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു സമരക്കാര്‍.

ദിനംപ്രതി മുന്നൂറുരൂപ തികച്ചുകിട്ടാനില്ലാത്ത സ്ത്രീ തൊഴിലാളികളെ നൂറുദിവസമായി സമരമുഖത്ത് ഒന്നിച്ചുനിര്‍ത്തുന്ന നേതൃസാന്നിധ്യം എംഎ ബിന്ദു, എസ് മിനി എന്നിവരുടേതാണ്. പിന്നില്‍ വികെ സദാനന്ദന്‍ എന്ന എസ്‌യുസിഐ നേതാവുണ്ട്. സര്‍ക്കാരിന്‍റെ അവഗണനകള്‍ക്കിടയിലും പൊതുസമൂഹത്തിന്‍റെ പിന്തുണയേറ്റി, പോരാട്ടം കനപ്പിച്ചാണ് സമരം മുന്നോട്ട് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here