കൊച്ചി: നടിയെ അക്രമിച്ച കേസിൽ പി.ടി തോമസ് എംഎൽഎയുടെ സാക്ഷി വിസ്താരം ഇന്നും തുടരും. വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ എംഎല്‍എ ഇന്നലെ ഹാജരായെങ്കിലും സാക്ഷിവിസ്താരം പൂർത്തീകരിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
നടി അക്രമത്തിനിരയായതിന് ശേഷം നടൻ ലാലിന്‍റെ വീട്ടിലെത്തിയപ്പോൾ പി ടി തോമസ് അവിടെ എത്തുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പ്രോസിക്യൂഷനെ സംബന്ധിച്ച് കേസിലെ നിർണായക സാക്ഷിയാണ് എംഎല്‍എ. കേസിൽ 41 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്.
ഇരയായ നടിയുടെ ക്രോസ് വിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നു. വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, കോവിഡിന്റെ സാഹചര്യത്തിൽ വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ച് സമയം നീട്ടി നല്‍കിയിട്ടുണ്ട്. 2021 ഫെബ്രുവരിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാല്‍ മതിയാകും.