തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലിലെ ആശാ വർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ. ഐഎൻടിയുസിക്ക് തങ്ങളുടെതായ നയമുണ്ട്. സമരത്തെ കോൺഗ്രസിന് പിന്തുണ നൽകാനാവുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
എസ്‌യുസിഐ ബോർഡ് വെച്ചാണ് അവിടെ സമരം നടത്തുന്നത്. ചുവപ്പും കറുപ്പും ചേര്‍ന്ന നിറമാണ് വാക്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അപ്പോൾ എങ്ങിനെയാണ് ഐഎൻടിയുസി അവിടെ ചെന്ന് കയറുന്നത്. എന്തടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും എന്‍എച്ച്എം സ്‌കീം കേന്ദ്ര സര്‍ക്കാരിന്റേത് ആണെങ്കിലും അത് നടത്തിവരുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ആശ സമരം സെൽഫി പോയിൻ്റ് എന്ന ഐഎൻടിയുസിയുടെ ലേഖനത്തെ അദ്ദേഹം തള്ളിക്കളഞ്ഞില്ല. മാസിക പുറത്തിറക്കുന്നത് കൃത്യമായി ബോധ്യപ്പെട്ടിട്ടാണെന്നും സമരങ്ങൾ ആഘോഷമാക്കരുതെന്നാണ് ലേഖനത്തിൽ പറയുന്നത് അത് കൃത്യമായി തന്നെ വായിക്കണം ആർ ചന്ദ്രശേഖരൻ പ്രതികരിച്ചു.
അതേസമയം,ആശമാർ സമരം നടത്തുന്ന ട്രേഡ് യൂണിയൻ എസ്‌യുസിഐയുടേതല്ലെന്ന് സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് പറഞ്ഞു. ആശാസമരം 44 ദിവസം പിന്നിടുമ്പോൾ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ബജറ്റിലൂടെ ആശാ വർക്കേഴ്സിന് ഇൻസെന്റീവ് വർധിപ്പിക്കാനാണ് തീരുമാനം. കുറഞ്ഞത് ആയിരം രൂപയെങ്കിലും വർധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ കമ്മിറ്റി കൂടിയാവും നയപരമായ തീരുമാനമെടുക്കുക. കൊല്ലം തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഇതിനായി പണം അനുവദിച്ചു.
ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസമാണ്. സമരസമിതി നേതാവ് എം.എ ബിന്ദുവിന്‍റെ നേതൃത്വത്തിൽ സമര കേന്ദ്രത്തിൽ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു.