വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. ഫെബ്രുവരി 13 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി 19 ന് നടന്ന യോഗത്തിലാണ് ബില്ലിലെ ഭേദഗതികള്‍ മന്ത്രിസഭ അംഗീകരിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ മാര്‍ച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ബിജെപി നേതാവ് ജഗദാംബിക പാല്‍ നയിക്കുന്ന ജെപിസി പ്രതിപക്ഷത്തിന്റെ വിയോജിപ്പുകള്‍ക്കിടെയാണ് നിയമനിര്‍മ്മാണത്തില്‍ നിരവധി ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഭേദഗതികളൊന്നും സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച വഖഫ് ബില്ലിലെ എല്ലാ ഭേദഗതികളും പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
44 ഭേദഗതികളില്‍ 14 ക്ലോസുകളില്‍ മാറ്റങ്ങള്‍ വേണം എന്നും എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. അവയെല്ലാം വോട്ടെടുപ്പിന് ശേഷം പാനല്‍ അംഗീകരിച്ചു. ജെപിസിയില്‍ ബിജെപിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും 16 എംപിമാരും പ്രതിപക്ഷത്ത് നിന്ന് 10 പേരും ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ജെപിസി ഏകദേശം മൂന്ന് ഡസനോളം ഹിയറിംഗുകള്‍ നടത്തിയിരുന്നു. എന്നാല്‍ അവയില്‍ പലതും തര്‍ക്കത്തിലാണ് കലാശിച്ചത്.
ജനുവരി 30 നാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ജെപിസിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുസ്ലീം സമൂഹം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്ന സ്വത്തുക്കളുടെ മേല്‍നോട്ടം വഹിക്കുന്ന വഖഫ് ബോര്‍ഡുകളുടെ ഭരണത്തില്‍ പൂര്‍ണ്ണമായ അഴിച്ചുപണിയാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദ്ദേശിക്കുന്നത്. സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തുക എന്നതാണ് ഒരു നിര്‍ദേശം.
ഒരു സ്വത്ത് വഖഫ് സ്വത്താണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മധ്യസ്ഥനാക്കുക എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍. ചോദ്യം ചെയ്യപ്പെടുന്ന സ്വത്ത് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളിടത്തോളം കാലം നിയമം മുന്‍കാല പ്രാബല്യത്തില്‍ വരില്ലെന്ന് സ്ഥാപിക്കുന്നു. എന്നാല്‍ വഖഫ് സ്വത്തുക്കളുടെ 90 ശതമാനവും വാസ്തവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് വിലയിരുത്തല്‍. 2025 ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയില്‍ പ്രതിപക്ഷ ബഹളത്തിനിടയിലാണ് റിപ്പോര്‍ട്ട് ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചത്.