കേരളത്തിലെ ആരോഗ്യ മേഖലയിൽ 850 കോടി രൂപ നിക്ഷേപിക്കുമെന്ന് ആസ്റ്റർ സ്ഥാപക ചെയർമാൻ ആസാദ് മൂപ്പൻ. മുഖ്യമന്ത്രിയെ നേരിൽകണ്ടുറപ്പ് നൽകി. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് പ്രഖ്യാപനങ്ങൾ നടത്തിയത്.
ആരോഗ്യസേവന രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ നിക്ഷേപം പ്രയോജനപ്പെടുത്തുമെന്ന് ആസാദ് മൂപ്പൻ പറഞ്ഞു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന്‍റെ ആരോഗ്യസംരക്ഷണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അടുത്ത 3 വർഷത്തിനുള്ളിൽ 850 കോടി രൂപ കൂടി കേരളത്തിൽ നിക്ഷേപിക്കും. ആരോഗ്യസേവനരംഗത്തെ അമരക്കാരെന്ന നിലയിൽ കേരളത്തിന്റെ കഴിവിൽ ഞങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഒപ്പം, കേരളത്തിലെ ആരോഗ്യരംഗത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ പുലർത്തുന്ന മേധാവിത്വം കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപസംഗമത്തിന്റെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപകചെയർമാൻ ആസാദ് മൂപ്പനും ഡയറക്ടർ അനൂപ് മൂപ്പനും മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി. രാജീവുമായും കൂടിക്കാഴ്ച നടത്തി.