ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്‍റെ ഒന്നാം വാർഷികം

0
67

അബുദാബി : യുഎഇയിലെ ആദ്യത്തെ പരമ്പരാ​ഗത ഹിന്ദു ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ സാംസ്കാരിക പരിപാടികളോടെയും ചടങ്ങുകളോടെയും ആ​ഘോഷിക്കാനൊരുങ്ങി വിശ്വാസികൾ. ‘പഥോത്സവ്’ എന്ന പേരിലാണ് ഒന്നാം വാർഷികാഘോഷത്തിന്റെ പുണ്യ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. എല്ലാ രാജ്യക്കാർക്കും ജാതിമതഭേദമന്യേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയും. ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

അബുദാബിയിലെ അബു മുറൈഖ മേഖലയിൽ പണികഴിപ്പിച്ച ബാപ്സ് ഹിന്ദു ക്ഷേത്രം കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോച്ചൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ ​ഗുരുവായ മഹന്ത് സ്വാമി മഹാരാജും ചേർന്നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്.
പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതു മുതൽ ഐക്യത്തിന്റെ ആത്മീയ മരുപ്പച്ച എന്ന നിലയിലാണ് ക്ഷേത്രം വാഴ്ത്തപ്പെടുന്നത്. പരമ്പരാ​ഗത ശിലാ രൂപകൽപ്പനകൾ കാണാനും അപൂർവ്വമായ വാസ്തുവിദ്യ മനസ്സിലാക്കാനും പ്രാർത്ഥനക്കുമായി നിരവധി പേരാണ് ദിവസവും ക്ഷേത്രം സന്ദർശിക്കുന്നത്. ഹിന്ദുക്കൾക്ക് വേണ്ടിയുള്ള ഒരു പ്രാർഥനാ കേന്ദ്രം എന്നതിനേക്കാൾ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും പഠിക്കാനും മനസ്സിലാക്കാനുമുള്ള ഒരു ഇടമായുമാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.
ഇന്ത്യയിലെ രാജസ്ഥാനിലും ​ഗുജറാത്തിലുമായി കൈകൊണ്ട് കൊത്തിയെടുത്ത കല്ലുകളാണ് ക്ഷേത്രനിർമാണത്തിനായി ഉപയോ​ഗിച്ചിരിക്കുന്നത്. രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവയുടെ ശിലാ ചിത്രീകരണങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം. കൂടാതെ ക്ഷേത്ര സമുച്ചയത്തിൽ സന്ദർശക കേന്ദ്രം, പ്രാർഥനാ ഹാളുകൾ, പ്രദർശനങ്ങൾ, പൂന്തോട്ടങ്ങൾ, പാർക്കിങ്, ഫുഡ് കോർട്ട് എന്നിവയും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here