പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം

0
42

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നിർണായക ഇടപെടലുമായി ബിജെപി(BJP) കേന്ദ്ര നേതൃത്വം. പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കം പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ശ്രമം ആരംഭിച്ചു. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. കൂടാതെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിലെ തോൽവി പഠിക്കാൻ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകൾ നടന്ന പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്‍റുമാരോട് റിപ്പോർട്ട് തേടി.പരാജയ കാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ നിർദ്ദേശം നൽകി.

റിപ്പോർട്ട് ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് ചർച്ച ചെയ്താൽ മതിയെന്നും സുരേന്ദ്രൻ നിർദേശം നൽകി.  റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിൽ അടുത്ത മാസം 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ റിപ്പോർട്ട് കിട്ടിയതിന് ശേഷം മതിയെന്നും ഇന്നത്തെ ബിജെപി നേതൃയോഗത്തിൽ കെ സുരേന്ദ്രൻ നിലപാടെടുത്തു. ഡിസംബർ 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര പ്രഭാരി പ്രകാശ് ജാവദേക്കറും പങ്കെടുക്കും.

അതേസമയം,  ബിജെപി നേതൃത്വ പദവിയിൽ നിന്ന് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ രാജി വെക്കുന്നുവെന്ന വാർത്തകൾ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ തള്ളി. സുരേന്ദ്രന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ സുരേന്ദ്രൻ മാറില്ലെന്ന് വ്യക്തമാക്കുന്നത്.

അതേസമയം സംസ്ഥാന ബിജെപിയിലെ അസ്വാരസ്യങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ മാധ്യമങ്ങളോട് കയർത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മാധ്യമങ്ങള്‍ മൂന്ന് ദിവസമായി തുള്ളിക്കൊണ്ടിരിക്കുന്നത്. ഇതിലെല്ലാം മാധ്യമങ്ങള്‍ നിരാശരാകേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

“ഇന്നത്തെ ബിജെപി യോഗം സജീവ അംഗത്വത്തെക്കുറിച്ചും പ്രാഥമിക അംഗത്വത്തെക്കുറിച്ചും മാത്രമുള്ള ചര്‍ച്ചയാണ്. നിങ്ങള്‍ എന്തൊക്കെയാണ് എഴുതിവിടുന്നത്. 15 കൊല്ലമായി ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി. മുരളീധരന്‍ രാജ്യസഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് കേരള അധ്യക്ഷ പദവി പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് എഴുതി. എന്തെങ്കിലും അടിസ്ഥാനം ഇതിലുണ്ടോ? ഈ രീതിയിലുള്ള ചവറ് വാര്‍ത്തകളുമായിട്ടാണോ നിങ്ങള്‍ വന്നിരിക്കുന്നത്?” കെ സുരേന്ദ്രന്‍ ചോദിച്ചു.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെക്കുറിച്ചും ചേലക്കരയില്‍ അവര്‍ തോറ്റമ്പിയതും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here