സംസ്ഥാന മന്ത്രിസഭാ യോഗം(Kerala cabinet meeting) ഇന്ന് ചേരും. ഉപതെരഞ്ഞെടുപ്പിന്(bypoll) ശേഷമുള്ള ആദ്യ യോഗമാണിത്. വയനാട് ചൂരൽമല ദുരന്തത്തിൽ(Wayanad-Chooralmala) കേന്ദ്രസർക്കാർ സഹായം നൽകാതെ അവഗണിക്കുന്നത് യോഗം ചർച്ച ചെയ്തേക്കും. ഇതുമായി ബന്ധപ്പെട്ട കേസ് വരും ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിൻറെ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തേക്കും.
അതേസമയം, മുഖ്യമന്ത്രി നേരത്തെ എംപിമാരുടെ യോഗം വിളിച്ചിരുന്നു. ഇതും ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. കേരളത്തിൻറെ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ എംപിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും.
വയനാട് ദുരന്തത്തിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം വൈകില്ല. സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടിൽ ആവശ്യത്തിനു തുകയുണ്ടല്ലോ എന്ന നിലപാടും കേന്ദ്രം ആവർത്തിച്ചു.