കാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു ക്ഷേത്രത്തിൽ വിശ്വാസികൾക്കു നേരെ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണം. ഞായറാഴ്ചയാണ് ഹിന്ദു സഭാ മന്ദിരത്തിന്റെ പരിസരത്ത് ഒരു സംഘം ഖലിസ്ഥാൻ ഭീകരർ വിശ്വാസികൾക്കു നേരെ ആക്രമണമഴിച്ചുവിട്ടത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ വടിയുമായി ഒരുസംഘം ആളുകൾ ക്ഷേത്രപരിസരത്തുള്ളവരെ മർദ്ധിക്കുന്നത് കാണാം. കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടന്ന അക്രമണത്തെ അപലപിക്കുകയും ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും പ്രതികരിച്ചു.
ഖലിസ്ഥാൻ ഭീകരവാദികൾ അതിരുകടന്നു എന്നും ആക്രമണ സംഭവം കാനഡയിൽ വളർന്നുവരുന്ന ഖലിസ്ഥാൻ തീവ്രവാദത്തെയാണ് കാണിക്കുന്നതെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് കാനഡയിലെ എം.പിയായ ചന്ദ്ര ആര്യ പറഞ്ഞു. കാനഡയുടെ രാഷ്ട്രീയത്തിന് പുറമെ നിയമ നിർവഹണ സംവിധാനത്തിലേക്കും ഖലിസ്ഥാൻ ഭീരകരർ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടൽ സത്യമുള്ളതായി ഈ അക്രമസംഭവങ്ങൾ കാണുമ്പോൾ തോനുന്നു എന്നും ചന്ദ്ര ആര്യ പറഞ്ഞു.
കാനഡയുടെ ആവിഷ്‌കാര സ്വാതന്ത്ര്യ നിയമങ്ങൾ ഖാലിസ്ഥാനി തീവ്രവാദികൾ മുതലെടുക്കുകയാണെന്നും അവർക്ക് “സൗജന്യ പാസ്” ലഭിക്കുന്നുണ്ടെന്നും കനേഡിയൻ പാർലമെൻ്റ് അംഗം ആശങ്ക പ്രകടിപ്പിച്ചു.കനേഡിയൻ പ്രതിപക്ഷ നേതാവായ പിയറി പൊയ്ലിവറും അക്രമണത്തെ അപലപിച്ച് രംഗത്തെത്തി. കാനഡയിലുള്ളവർക്ക് അവരുടെ വിശ്വാസങ്ങൾ സമാധാനത്തോടെ ആചരിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.