കാസർഗോഡ്: കായികാധ്യാപികയും ദേശീയ കബതി താരവുമായ 27കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ. ബേഡകം ചേരിപ്പാടിയിലെ പ്രീതി (27) ജീവനൊടുക്കിയ കേസിൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജി എ മനോജാണ് ശിക്ഷ വിധിച്ചത്.
ഗാർഹികപീഡനത്തെ തുടർന്ന് പ്രീതി ജീവനൊടുക്കിയെന്നാണ് കേസ്. ആത്മഹത്യാപ്രേരണയ്ക്ക് ഒന്നാംപ്രതി ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണയ്ക്ക് (38) 7 വർഷം കഠിനതടവും മൂന്നാം പ്രതി അമ്മ ശ്രീലതയ്ക്ക് (59) 5 വർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയുമാണ് വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം.
സ്ത്രീധനപീഡനത്തിന് രണ്ടുപ്രതികൾക്കും രണ്ടുവർഷം കഠിനതടവും ഒരുലക്ഷംവീതം പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടുമാസം അധികതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.
പിഴത്തുകയായ നാലുലക്ഷം അടച്ചാൽ അത് പ്രീതിയുടെ മകൾക്ക് നൽകണമെന്നും ജില്ലാ നിയമസേവന അതോറിറ്റി അന്വേഷിച്ച് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. കേസിലെ രണ്ടാം പ്രതിയും രാകേഷ് കൃഷ്ണയുടെ അച്ഛനുമായ ടി കെ രമേശൻ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
2017 ഓഗസ്റ്റ് 18നാണ് ചേരിപ്പാടിയിലെ വീട്ടിൽ പ്രീതി തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചതാണ് ജീവനൊടുക്കാൻ ഇടയാക്കിയതെന്നായിരുന്നു ആരോപണം. ബേഡകം പൊലീസ് രജിസ്റ്റർചെയ്ത കേസ് എസ് ഐയായിരുന്ന എ ദാമോദരനാണ് ആദ്യം അന്വേഷിച്ചത്. തുടർന്ന് കാസർഗോഡ് ഡിവൈ എസ് പിയായിരുന്ന എം വി സുകുമാരൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷനും ആതിര ബാലനും ഹാജരായി.
കേസിൽ നിർണായകമായത് പ്രീതിയുടെ ഡയറിക്കുറിപ്പുകളായിരുന്നു. എല്ലാ ദിവസവും ഡയറിയെഴുതിയിരുന്ന പ്രീതി ഭർതൃവീട്ടിൽനിന്നും നേരിട്ട പ്രയാസങ്ങളെല്ലാം അതിൽ എഴുതിയിരുന്നു. കൂടാതെ, ജീവനൊടുക്കുന്നതിന് തലേദിവസം 2017 ഓഗസ്റ്റ് 17ന് ഗാർഹിക പീഡന കേസ് തയാറാക്കുന്നതിന് ഒരു അഭിഭാഷകന് എഴുതിനൽകിയ 39 പേജുള്ള കുറിപ്പും കോടതിക്ക് മുന്നിലെത്തിയിരുന്നു.