നാടിനെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇത്തവണ സർക്കാരിൻ്റെ ഓണാഘോഷ പരിപാടികൾ ഉണ്ടാകില്ല. സർക്കാരിൻ്റെ ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സർക്കാരിൻ്റെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചത്. സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുമ്പോൾ ഓണാഘോഷ പരിപാടികൾ വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുകയായിരുന്നു.
ഓണാഘോഷം ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു.ഈ വർഷത്തെ ഓണം വാരാഘോഷം സെപ്റ്റംബർ 13 മുതൽ 19വരെ നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. തിരുവനന്തപുരത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കുന്ന തരത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്‌കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.