തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ച പിഴയടക്കമുള്ള നടപടിയുണ്ടാകുമെന്ന് സർക്കുലർ വന്നതോടെ ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍..വലിയൊരു ആശയക്കുഴപ്പവും ജനങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോഗികമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയില്‍ നിന്നുണ്ടാകുന്ന സർക്കുലറാണിത്. നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോഗികവുമല്ല. മന്ത്രിയെന്ന നിലയില്‍ താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണറാണ് സർക്കുലർ ഇറക്കിയത്.
ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ പിന്നിലെ സീറ്റില്‍ ഇരിക്കുന്നയാള്‍ സംസാരിച്ചാല്‍ പിഴയുള്‍പ്പെടെ നടപടിയെടുക്കണമെന്നായിരുന്നു സർക്കുലറിലെ നിർദേശം. ഇരുവരും ഹെല്‍മറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങള്‍ക്ക് കാരണമാകുമെന്നും സർക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു എംവിഡി ഉദ്യോഗസ്ഥരുടെയും നിലപാട്. മന്ത്രി വിഷയത്തില്‍ ഇടപെട്ടതോടെ ഉത്തരവ് അനുസരിച്ച് പിഴ ഈടാക്കാനുള്ള നടപടി ഇനിയുണ്ടാകുമോ ഇല്ലയോ എന്ന് ഉടൻ അറിയാം.