വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ സെമിയില്‍.

0
50

മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ പരാജയമറിയാത്ത കുതിപ്പ് തുടരുകയാണ് ദക്ഷിണാഫ്രിക്ക. ഒരിക്കല്‍ കൂടി ദൗര്‍ഭാഗ്യം ദക്ഷിണാഫ്രിക്കയുടെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയാകുമോ എന്ന് തോന്നിപ്പിച്ച ശേഷമാണ് സെമി പ്രവേശനം സാധ്യമാകുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി ഡി കോക്ക് 12 റണ്‍സും എയ്ഡന്‍ മര്‍ക്രം 18 റണ്‍സും ക്ലാസെന്‍ 22 റണ്‍സുമെടുത്തു. ഡേവിഡ് മില്ലര്‍ക്ക് 14 പന്തില്‍ നാല് റണ്‍സ് മാത്രമാണ് നേടാനായത്. 28 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വെസ്റ്റ് ഇന്‍ഡീസിനായി ചേസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അല്‍സാരി ജോസഫും ആന്ദ്ര റസലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ പതിനഞ്ചിലെത്തി നില്‍ക്കെയാണ് മഴ രസംകൊല്ലിയായി എത്തുന്നത്. അപ്പോഴേക്കും അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ ഹെന്‍ഡ്രിക്‌സിനേയും ഡികോക്കിനേയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇരുവരേയും പുറത്താക്കിയത് ആന്ദ്രേ റസല്‍ ആയിരുന്നു. മഴ കളിയുടെ വേഗം നഷ്ടപ്പെടുത്തിയ ശേഷം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 17 ഓവറില്‍ 123 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ 135 റണ്‍സാണ് നേടിയത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ നേട്ടം. കൂറ്റന്‍ അടികളില്‍ നിന്നും വലിയ സ്‌കോറില്‍ നിന്നും വിന്‍ഡീസ് ടീമിനെ തടഞ്ഞു നിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു. വിന്‍ഡീസിനായി ഓപ്പണര്‍ കൈല്‍ മയേഴ്‌സ് 35 റണ്‍സ് നേടിയപ്പോള്‍, റോസ്റ്റണ്‍ ചേസ് 52 റണ്‍സുമായി ടീമിലെ ടോപ്‌സ്‌കോററായി. 15 റണ്‍സെടുത്ത ആന്ദ്ര റസല്‍ മാത്രമാണ് പിന്നീട് വന്നരവരില്‍ എന്തെങ്കിലും ചെയ്തത്.

വിന്‍ഡീസ് നിരയില്‍ രണ്ട് പേര്‍ സംപൂജ്യരായി മടങ്ങിയപ്പോള്‍ രണ്ട് പേര്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് മികവിന് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ മുട്ടുമടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ നോര്‍ക്ക്യ ഒഴികെ പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തുകയും ചെയ്തു.

അജയ്യരായാണ് ദക്ഷിണാഫ്രിക്ക ഇതുവരെ എത്തിയത്. എന്നാല്‍ ഇന്നത്തെ മത്സരം അക്ഷരാര്‍ത്ഥം നോക്കൗട്ട് ആയി മാറി. കഴിഞ്ഞ മത്സരത്തില്‍ യുഎസ്എയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് സെമി യോഗ്യത നേടിയിരുന്നു. ഇതോടെയാണ് ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് മത്സരം നോക്കൗട്ട് ആയി മാറിയത്. നാല് പോയന്റുമായാണ് ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ നേരിടാനിറങ്ങിയത്.

രണ്ട് പോയന്റ് മാത്രമായിരുന്നു വിന്‍ഡീസിന്റെ പക്കലുണ്ടായിരുന്നത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയേക്കാള്‍ മുകളിലായിരുന്നു വിന്‍ഡീസ് പട. ഇതോടെ വിജയിച്ചാല്‍ സെമി എന്ന സാധ്യത വിന്‍ഡീസിന് മുന്നില്‍ ഉയര്‍ന്നു വരികയായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ നാടകീയമായൊരു വിജയത്തിലൂടെ ദക്ഷിണാഫ്രിക്ക സെമിയിലേക്ക് കടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here