നീറ്റ് യുജി: 1,563 പേരുടെ സ്‌കോര്‍കാര്‍ഡ്‌ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍, ജൂണ്‍ 23ന് പുന:പരീക്ഷ.

0
40

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാർക്ക് ലഭിച്ച 1,563 പേരുടെ സ്കോർ കാർഡുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ.

ഇവർക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം നല്‍കുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജൂണ്‍ 23നാണ് പുന:പരീക്ഷ.ജൂണ്‍ 30 ന് പുന:പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിക്കും.കൗണ്‍സിലിങ് പ്രക്രിയ തടസങ്ങളില്ലാതെ തന്നെ നടക്കും.

നീറ്റ് യുജി പരീക്ഷ ഫലം പുറത്ത് വന്നതോടെയാണ് ഗ്രേസ് മാർക്ക് വിവാദം ഉണ്ടായത്. .ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേർ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാണയിലെ ഒരു സെന്ററില്‍നിന്നുമാത്രം ആറുപേർക്ക് മുഴുവൻ മാർക്കും ലഭിച്ചതായി ആരോപണമുയർന്നിരുന്നു. 2020-ല്‍ രണ്ടുപേർക്കും 2021-ല്‍ മൂന്നുപേർക്കും 2023-ല്‍ രണ്ടുപേർക്കുമാണ് മുഴുവൻ മാർക്ക് ലഭിച്ചത്. 2022-ല്‍ നാലുപേർ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്കോർ. ഇത്തവണ ഒന്നാം റാങ്കില്‍ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്കോർ വളരെ ഉയർന്നതാണ്.

ആരോപണങ്ങള്‍ ശക്തമായതോടെ 44 പേർക്ക് മുഴുവൻ മാർക്കും കിട്ടിയത് ഗ്രേസ് മാർക്കിലൂടെയാണെന്ന് എൻ.ടി.എ ചെയർമാൻ സുബോദ് കുമാർ സിങ് വ്യക്തമാക്കിയിരുന്നു. പരീക്ഷ വൈകിയതുമൂലം സമയം തികയാതെവന്നവർക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിർദേശ പ്രകാരം ഗ്രേസ് മാർക്ക് നല്‍കി. ഇതാണ് ഒന്നാം റാങ്കിന്റെ എണ്ണം കൂടാൻ കാരണം. ഗ്രേസ് മാർക്കില്‍ അപാകതയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പുതിയ സമിതി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്നാണ് വിവാദം കോടതികയറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here