ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനം പാടി ഒറ്റ ദിവസം കൊണ്ട് മില്യണ്‍ ക്ലബില്‍ ഇടം പിടിച്ച് പാലക്കാട്ടുകാരൻ. പുലാപ്പറ്റ സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ നരേന്‍ ആണ് പാട്ടിലൂടെ ഹൃദയങ്ങൾ കീഴടക്കുന്നത്. നജീബിന്റെ ദുരിതം മരുഭൂമിയിലെങ്കില്‍ ചുട്ടുപൊള്ളുന്ന പാലക്കാടന്‍ ചൂടിനെ അതിജീവിക്കുകയാണ് നരേന്‍.
ചിത്രത്തിന്റെ അണിയറ ശിൽപികൾക്ക് മുന്നിലേക്ക് തന്റെ പാട്ട് എത്തിക്കണമെന്ന് നരേൻ പറയുന്നു. ഒരു ദിവസം കൊണ്ട് 1.3 മില്യൺ ആളുകൾ കണ്ടു. വലിയൊരു സന്തോഷം തന്നെയാണ്. പാട്ട് എങ്ങനെയെന്ന് അറിയില്ല. പക്ഷെ കിട്ടിയ അംഗീകാരം വലുതാണെന്നും നരേൻ പറയുന്നു.സംഗീതമാണ് മറുമരുന്ന്. സുഹൃത്തുക്കളും അവരുടെ പിന്തുണയുമാണ് നരേന് പാടി മുന്നേറാനുള്ള കരുത്ത്. പാട്ട് തന്നെയാണ് സന്തോഷവും സങ്കടവുമെന്നും അദ്ദേഹം പറയുന്നു.
നവമാധ്യമങ്ങളിലൂടെ വൈറലായ ശബ്ദത്തിന്റെ ഉടമയെ തേടി വിദേശത്ത് നിന്ന് വരെ വിളിയെത്തി. ശാസ്ത്രീയമായി പാട്ടിന്റെ വഴികളിലൂടെയൊന്നും സഞ്ചരിക്കാത്ത ഈ ഗായകന്റെ സ്വരമാധുരി നവമാധ്യമങ്ങളില്‍ തരംഗമാണ്. നിര്‍മാണത്തൊഴിലാളിയായ നരേന്‍ വെയിലിനെ വകവയ്ക്കാതെ കുടുംബം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.