മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുന്‍ കേന്ദ്ര മന്ത്രി ഉള്‍പ്പെടേയുള്ളവർ പാർട്ടിവിട്ട് ബി ജെ പിയില്‍ ചേർന്നു. മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, മുൻ എംപി ഗജേന്ദ്ര സിംഗ് രാജുഖേദി, മുൻ എം എൽ എമാരായ സഞ്ജയ് ശുക്ല, അർജുൻ പാലിയ, വിശാൽ പട്ടേൽ എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്. പാർട്ടിവിട്ടു വന്നവർക്ക് ബി ജെ പി സ്വീകരണം നല്‍കി.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ബി ജെ പി അധ്യക്ഷൻ വി ഡി ശർമ, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാനത്തെ അഞ്ച് തലമുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാർട്ടി ആസ്ഥാനത്ത് എത്തി ബി ജെ പി അംഗത്വം സ്വീകരിച്ചത്. ഒരു കാലത്ത് ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു സുരേഷ് പച്ചൗരി.
“കോൺഗ്രസ് തത്ത്വങ്ങളിൽ നിന്നും നയങ്ങളിൽ നിന്നും സ്വയം അകന്നു” എന്നാണ് പാർട്ടി വിട്ടതിന് പിന്നാലെ സുരേഷ് പച്ചൗരി ആരോപിച്ചത്. പാർട്ടി പൊതുജനങ്ങളിൽ നിന്ന് അകന്നു. ഇന്ന് അവർക്ക് ജനങ്ങളുമായി ഒരു ബന്ധവും സ്ഥാപിക്കാൻ കഴിയുന്നില്ല. പാർട്ടിയുടെ ആശയങ്ങളും നയങ്ങളും നേതാക്കള്‍ മറന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ നാല് തവണ കോണ്‍ഗ്രസിലേക്ക് എത്തിയ നേതാവ് കൂടിയാണ് സുരേഷ് പച്ചൗരി. നേരത്തെ, പാർട്ടിയുടെ മധ്യപ്രദേശ് പി സി സി പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് തുടങ്ങി കോൺഗ്രസിൻ്റെ നിരവധി പ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. “സംശുദ്ധ രാഷ്ട്രീയം നടത്തുന്ന ഒരാൾ, മധ്യപ്രദേശിലെ രാഷ്ട്രീയത്തിൽ ‘സന്യാസി’യായി കണക്കാക്കപ്പെടുന്ന ഒരാൾ ഇന്ന് ബിജെപിയിൽ ചേർന്നു.” എന്നായിരുന്നു സുരേഷ് പച്ചൗരി അടക്കമുള്ള നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സംസ്ഥാന ബി ജെ പി അധ്യക്ഷൻ വി ഡി ശർമ പറഞ്ഞത്. യാതൊരു ഉപാധികളുമില്ലാതെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും രാമക്ഷേത്രത്തിലേക്കുള്ള ക്ഷണം നിരസിച്ചവർക്കും സൈന്യത്തെ ചോദ്യം ചെയ്തവർക്കും മറുപടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.