2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റുകൾ വാഗ്ദാനം ചെയ്തെന്ന് സാബു എം ജേക്കബ്.

0
70

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റുകൾ വാഗ്ദാനം ചെയ്തെന്ന് ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബ്. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവർ രാത്രി വീട്ടിലെത്തിയാണ് ചർച്ച നടത്തിയത്. പത്തുമണിക്ക് തുടങ്ങിയ ചർച്ച രണ്ടുമണിവരെ നീണ്ടു. ആദ്യം മൂന്ന് സീറ്റും പിന്നീട് അഞ്ച് സീറ്റും അവർ ഓഫർ ചെയ്തുവെന്ന് സാബു പറഞ്ഞു.

അന്ന് ഒന്ന് തലയാട്ടിയിരുന്നുവെങ്കിൽ മന്ത്രിയോ എംഎൽഎയോ ആകാമായിരുന്നു. എൽഡിഎഫിൻ്റെ എല്ലാ നേതാക്കളും, അതായത് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയും തന്നെ സമീപിച്ചിട്ടുണ്ട്. സിഐടിയുവിൻ്റെ സംസ്ഥാന സെക്രട്ടറി. നിലവിലെ വ്യവസായ മന്ത്രി പി രാജീവ് എന്നിവർ അഞ്ചുതവണയാണ് രാത്രി വീട്ടിലെത്തി ചർച്ച നടത്തിയത്. കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് അവർ പറയട്ടെ, അങ്ങനെയെങ്കിൽ വീഡിയോ ദൃശ്യങ്ങൾ കാണിക്കാമെന്ന് സാബു കൂട്ടിച്ചേർത്തു.ഇവരെല്ലാം രാത്രിയെത്തി എൻ്റെ ചെക്ക് വാങ്ങിക്കൊണ്ട് പോകുന്നവരാണ്.

പണ്ട് രാജ്യസഭാ സീറ്റുവരെ പലരും ഓഫർ ചെയ്തിരുന്നു. ബിജെപിയും ആം ആദ്മി പാർട്ടിയും കോൺഗ്രസും എംപി സ്ഥാനം ഓഫർ ചെയ്തിരുന്നു. പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയല്ല ഞാൻ നിലനിൽക്കുന്നത്. എംഎൽഎ, മന്ത്രി, എപി എന്നീ പദവികളിലെത്തണമെങ്കിൽ പണ്ടേ ഈ നാടിനെയും നിങ്ങളെയും വഞ്ചിച്ച് ആകാമായിരുന്നുവെന്ന് സാബു വ്യക്തമാക്കി.

ഒരു ബിജെപിക്കാരൻ വന്ന് ഒരു സീറ്റ് പറഞ്ഞാൽ അതുകണ്ട് ചാടുന്നവനല്ല ഞാൻ. എറണാകുളത്ത് ഞാൻ ബിജെപി സ്ഥനാർഥിയാകുമെന്ന വാർത്തകൾ മാധ്യമങ്ങളിൽ കാണാനിടയായി. എന്നെ സംഘിയാക്കണമെന്ന് ഉദ്ദേശിച്ചായിരുന്നു ഈ വാർത്ത. ജനങ്ങൾക്ക് എന്നെ അറിയാം. കഴിഞ്ഞ 12 വർഷമായി ജനങ്ങൾക്കൊപ്പം ഞാനുണ്ട്. ഞാൻ വഞ്ചിക്കില്ലെന്ന് അവർക്കറിയാമെന്ന് സാബു പറഞ്ഞു.

കിഴക്കമ്പലത്തു നടന്ന ട്വന്റി20 പാർട്ടിയുടെ മഹാസംഗമത്തിലാണ് സാബു എം ജേക്കബ് ഇടതു – വലത് മുന്നണികൾക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷമായ ഭാഷയിൽ ആരോപണം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here