ഗ്യാൻവാപി മസ്ജിദിലെ വ്യാസ് തെഹ്ഖാനയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൻ്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘വ്യാസ് ജി കാ തെഹ്ഖാന’യിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിൻ്റെ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭക്തർക്ക് പൂജ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ച കോടതി, ഇതിനായി പൂജാരിയെ നാമനിർദ്ദേശം ചെയ്യാൻ ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വാരാണസി കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. വാദം കേട്ട ശേഷം ഫെബ്രുവരി 15 ന് ഹൈക്കോടതി വിധി പറയാൻ മാറ്റി.
ഗ്യാൻവാപിയിലെ തെക്കൻ നിലവറയിലെ വിഗ്രഹങ്ങൾക്ക് മുന്നിൽ പുരോഹിതർക്ക് പ്രാർത്ഥന നടത്താൻ ജനുവരി 31ന് വാരണാസി ജില്ലാ കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 1ന് അർദ്ധരാത്രി പള്ളിയുടെ പരിസരത്ത് മതപരമായ ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഫെബ്രുവരി രണ്ടിന് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.