ഹൈദരാബാദ്: സെൽഫിയെടുക്കാനായി സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം. സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ തിരുപ്പതി മൃഗശാലയിലാണ്. മരിച്ചത് രാജസ്ഥാൻ അല്‍വാര്‍ സ്വദേശി പ്രഹ്ളാദ് ഗുജ്ജറാണ്. ഇയാൾ സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാനായാണ് കൂട്ടിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം.
ഇയാൾ പൊതുജനങ്ങള്‍ക്ക് പോകാന്‍ അനുമതിയില്ലാത്ത ഭാഗത്തുകൂടിയാണ് കൂട്ടിലേക്ക് കയറിയത്. മൃഗശാലാ ജീവനക്കാർക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും അത് അവഗണിച്ച യുവാവ് കൂടിന്റെ 25 അടി ഉയരമുള്ള വേലിയിലേക്ക് വലിഞ്ഞുകയറിയാണ് കൂട്ടിലേക്ക് ചാടിക്കടന്നത്.
ജീവനക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുൻപ് തന്നെ സിംഹം യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ യുവാവ് മദ്യപിച്ചിട്ടാണോ മൃഗശാലയിലെത്തിയതെന്ന കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയൂ. പ്രഹ്‌ളാദ് ഗുജ്ജര്‍ മൃഗശാലയിലെത്തിയത് ഒറ്റയ്ക്കായിരുന്നു.
ഇയാളുടെ കുടുംബവുമായി ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്ന് മൃഗശാലാ ക്യൂറേറ്റര്‍ അറിയിച്ചു. തിരുപ്പതി മൃഗശാലയിലുള്ളത് മൂന്ന് സിംഹങ്ങളാണ്. യുവാവിനെ ആക്രമിച്ച ദുംഗാര്‍പുരിന് പുറമെ കുമാര്‍, സുന്ദരി എന്നിവയാണ് തിരുപ്പതി മൃഗശാലയിലെ സിംഹങ്ങള്‍. സംഭവത്തിന് ശേഷം മറ്റൊരു കൂട്ടിലേക്ക് മാറ്റിയ ദുംഗാര്‍പുർ നിലവിൽ നിരീക്ഷണത്തിലാണ്.