വാഹന പരിശോധന സംബന്ധിച്ചു വിചിത്ര സർക്കുലറിറക്കി പുലിവാലുപിടിച്ച് മലപ്പുറം എസ്പി. ബാറുകളിൽനിന്നു മദ്യപിച്ചിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്നായിരുന്നു ആദ്യമിറക്കിയ സർക്കുലർ. ഇത് വിവാദമായതോടെ സർക്കുലർ പിൻവലിച്ചു.
പോലീസ് വാഹന പരിശോധനയും പട്രോളിങ്ങും നടത്തുന്ന സമയങ്ങളിൽ ബാറുകളുടെ ഉള്ളിൽനിന്നോ അവയുടെ അധികാര പരിധിയിൽനിന്നോ മദ്യപിച്ചിറങ്ങുന്ന വ്യക്തികളെ പിടികൂടരുതെന്ന് നിർദേശിക്കുന്നു- എന്നായിരുന്നു ജില്ലാ പോലീസ് മേധാവി ശശിധരൻ എസ് ഐപിഎസ് ഇറക്കിയ സർക്കുലർ. ഡിവൈഎസ്പിമാർക്കും എസ്എച്ച്ഒമാർക്കുമായിരുന്നു സർക്കുലർ നൽകിയിരുന്നത്. ഇത് വിവാദമായതോടെ അബദ്ധം മനസ്സിലാക്കി പിൻവലിക്കുകയായിരുന്നു.
സർക്കുലർ തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതാണെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. ബാറുകളുടെ ഉള്ളിൽ കയറി ആളുകളെ പിടികൂടരുതെന്ന നിർദേശത്തിലാണ് പിഴവ് പറ്റിയത്. ഇതുസംബന്ധിച്ചു പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ് ഇറക്കിയതെന്നുമാണ് എസ്പി വിശദീകരിക്കുന്നത്.