തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ തുടർച്ചയായ രണ്ടാമത്തെ കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി. കരൾ രോഗം മൂലം കാൻസർ ബാധിച്ച തിരുവനന്തപുരം ആറ്റങ്ങൾ സ്വദേശി 53 കാരനാണ് കരൾ മാറ്റി വെച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരൾ നൽകിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രോഗിയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ട്രാൻസ്പ്ലാന്റ് ടീമിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം എട്ടിന് ആയിരുന്നു കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11 മണിയോട് കൂടിയാണ് പൂർത്തിയാക്കിയത്. സർജിക്കൽ ഗ്യാസ്ട്രോ, അനസ്തേഷ്യ ആന്റ് ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഗ്യാസ്ട്രോ, കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നൂറോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരൾ മാറ്റി വെയ്ക്കൽ ശ്സ്ത്രക്രിയ വിജയകരമാക്കിയത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്. നോഡൽ ഓഫീസർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സൂക്ഷ്മമായ പരിശോധനകൾക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. ഏറെ പണ ചെലവ് ഉള്ള അവയമാറ്റ ശ്സ്ത്രക്രിയകൾ സാധാരണക്കാർക്ക് കൂടുതൽ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലും കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയകൾ യഥാർത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാ തല ആശുപത്രിയിൽ എറണാകുളം ആശുപത്രിയിൽ വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടനന്നതായും മന്ത്രി പറഞ്ഞു.