മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയി നടി ശ്രീവിദ്യയുടെ ബന്ധു രംഗത്ത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി കയ്യിലുള്ള ഗണേഷ് കുമാർ സഹോദരന്‍ ശങ്കറിനേയും കുടുംബത്തേയും ശ്രീവിദ്യയില്‍ നിന്നും അകറ്റി നിർത്താന്‍ ശ്രമിച്ചെന്നും നടിയുടെ സഹോദര ഭാര്യ വിജയലക്ഷ്മി ആരോപിക്കുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയലക്ഷ്മി.
കാന്‍സർ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിക്ക് വിധേയമായ സമയത്താണ് ശ്രീവിദ്യ തന്റെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണിയായി ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തിയ വില്‍പത്രം തയ്യാറാക്കിയെന്ന് പറയുന്നത്. ഇത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കളെക്കുറിച്ചുള്ള യാതൊരു പരാമർശവും വില്‍പത്രത്തിലില്ലെന്നും വിജയലക്ഷ്മി അവകാശപ്പെടുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൃത്ത വിദ്യാർത്ഥുകള്‍ക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്നതായിരുന്നു വില്‍പത്രത്തിലെ പ്രധാന നിർദേശം. എന്നാല്‍ ഇത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സ്വത്തുക്കള്‍ ഉള്ളതായി വില്‍പത്രത്തിലുണ്ട്. എന്നാല്‍ ഇതിനെല്ലാം എന്ത് സംഭവിച്ചു എന്ന് അറിയില്ല.
തന്റെ രണ്ട് ജോലിക്കാർക്ക് ഓരോ ലക്ഷം വീതവും, സഹോദര പുത്രന്മാർക്ക് 5 ലക്ഷം രൂപ വീതവും നല്‍കണമെന്നും വില്‍പത്രത്തില്‍ നിർദേശമുണ്ട്. എന്നാല്‍ ഇതൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ശ്രീവിദ്യയുടെ എറ്റവും വലിയ ആഗ്രഹമായ ട്രസ്റ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവെർ സ്വീകരിക്കണമെന്നും സഹോദര ഭാര്യ ആവശ്യപ്പെടുന്നു. ശ്രീവിദ്യയുടെ ചികിത്സയുടെ വിവരങ്ങള്‍ ഗണേഷ് കുമാർ ബന്ധുക്കളില്‍ നിന്നും മറച്ചു വെച്ചു. വക്കീല്‍ വഴി നിയമപരമായി നീങ്ങിയപ്പോള്‍ മാത്രമാണ് വില്‍പത്രത്തിന്റെ വിശദാംശങ്ങള്‍ പോലും നല്‍കിയത്. അവസാനകാലത്ത് ശ്രീവിദ്യയെ കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ചു എന്ന് പറയുന്നത് കള്ള പ്രചരണം മാത്രമാണെന്നും വിജയലക്ഷ്മി കൂട്ടിച്ചേർത്തു.
സംഭവത്തില്‍ ഗണേഷ് കുമാറിനെതിരെ 2012 ല്‍ ശ്രീവിദ്യയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ശ്രീവിദ്യയുടെ വില്‍പത്രത്തില്‍ നിര്‍ദേശിച്ച രീതിയില്‍ സ്വത്തു വകകള്‍ ഗണേശന്‍ വിനിയോഗിച്ചിട്ടില്ലെന്നായിരുന്നു പ്രധാന പരാതി. ശ്രീവിദ്യയുടെ സ്വത്ത് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് കാട്ടി 2015 ലും കുടുംബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. വീട്, കാര്‍, സംസ്ഥാനത്തു വിവിധ ഇടങ്ങളിലെ സ്വത്ത്, എല്‍ഐസി പോളിസികള്‍ എന്നിവ ഗണേഷ് കുമാർ കൈക്കലാക്കിയെന്നായിരുന്നു പരാതി. ചെന്നൈ മഹാബലി പുരത്തെ വീട് വലിയ തുകയ്ക്കാണ് ശ്രീവിദ്യ വിറ്റത്. ഈ തുകകൊണ്ട് വിവിധ ഇടങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ പല കാര്യങ്ങളും ഗണേഷ് കുമാർ തങ്ങളില്‍ നിന്നും മറച്ചുവെച്ചെന്നും കൂടുംബം ആരോപിക്കുന്നു. അതേസമയം, എംഎല്‍എ എന്ന നിലയിലല്ല, വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണു വില്‍പ്പത്രം തന്റെ പേരില്‍ എഴുതിവച്ചെതെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിശദീകരണം. ശ്രീവിദ്യയുടെ സ്വത്തുക്കളില്‍ ഭൂരിഭാവും നികുതി വകുപ്പിന്റെ കയ്യിലാണെന്നും ലോകായുക്തയില്‍ നല്‍കിയ പരാതിക്ക് മറുപടിയായി ഗണേഷ് കുമാർ വ്യക്തമാക്കി.