സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ തീവ്ര മഴക്കള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടതാണ് തീവ്ര മഴക്ക് കാരണം. ശനിയാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. തീവ്ര മഴക്ക് ഒപ്പം ശക്തമായ കാറ്റുമുണ്ടാകും.
കണ്ണൂരിന്‍റെ തീരമേഖലകളിൽ അതിശക്തമായ കാറ്റ് വീശി. ആയിക്കര, കണ്ണൂര്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഇടുക്കിയില്‍ മഴയും കാറ്റും ശക്തമായതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്ത സാധ്യതാ മേഖലയില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റിതുടങ്ങി. ജില്ലയിലെ ഹൈറേഞ്ച് മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. രാജാക്കാട് പഞ്ചായത്തിലെ അനപ്പാറ റൂട്ടില്‍ വന്‍മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടേയ്ക്കുള്ള വൈദ്യുതി ബന്ധം പൂര്‍ണ്ണമായി നിലച്ചു.
രാജാക്കാട് ഏക്കറ് കണക്കിന് സ്ഥലത്തെ കൃഷികളും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു.ദുരന്ത സാധ്യത മേഖലകളില്‍ നിന്നും 150ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.