കൊച്ചി: കേരളത്തിലെ തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ ഭൂമിയേറ്റെടുക്കലിനുള്ള അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. അമ്പലപ്പുഴ – എറണാകുളം റൂട്ടിൽ ട്രെയിനുകളുടെ വേഗതയ്ക്കുള്ള പച്ചക്കൊടിയാണ് ഉയരാൻ പോകുന്നത്. കുമ്പളം – തുറവൂർ റീച്ച് ഇരട്ടപ്പാതയാക്കുന്നതിനുള്ള സ്ഥലമെടുപ്പ് അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
സ്ഥലം ഏറ്റെടുക്കാനുള്ള പണം റെയിൽവേ നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതോടെ ഈ റൂട്ടിൽ ട്രെയിനുകൾക്ക് മറ്റു തടസങ്ങളില്ലാതെ കുതിച്ചുപായാൻ കഴിയും.പുനരധിവാസ പാക്കേജ് അംഗീകാരത്തിനായി ലാൻഡ് റവന്യു കമ്മിഷണർക്കു കൈമാറിയെന്നാണ് റിപ്പോർട്ട്. പാത ഇരട്ടിപ്പിക്കലിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങൾ, വിളകൾ തുടങ്ങിയവയുടെ മൂല്യനിർണയം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സർവേയും കഴിഞ്ഞെന്നാണ് സ്ഥലമേറ്റെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ അറിയിച്ചത്.
വിഷയത്തിൽ സൂക്ഷ്മപരിശോധന ഈ മാസം 8ന് മുന്നേ പൂർത്തിയാക്കാനാണ് കലക്ടർ നിർദേശം നൽകിയിരിക്കുന്നത്.അമ്പലപ്പുഴ- എറണാകുളം ഇരട്ടപ്പാതായാക്കാൻ 2661 കോടി രൂപയാണ് ചിലവ് വരിക. തുക ഇതിനോടകം തന്നെ റെയിൽവേ അനുവദിച്ചിട്ടുണ്ട്. കുമ്പളം – തുറവൂർ റീച്ചിൽ ഉൾപ്പെടെ ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകുക ഇതിൽ നിന്നാണ്. അന്തിമ വിജ്ഞാപനം ഇറങ്ങിയതിന് ശേഷമേ നഷ്ടപരിഹാരം നൽകിത്തുടങ്ങാൻ കഴിയൂ.തീരദേശ റെയിൽപ്പാതയിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെ 70 കി.മീ ദൂരമാണ് ഇരട്ടപ്പാതയാക്കാൻ ബാക്കിയുള്ളത്. ഇതിൽ കുമ്പളം അമ്പലപ്പുഴ ഭാഗത്താണ് പ്രശ്നങ്ങൾ നിലനിൽക്കുന്നത്.
ഇവിടെ പ്രവർത്തനം മന്ദഗതിയിലാണ് നീങ്ങുന്നതെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഇതിൽ തുറവൂർ വരെയുള്ള റീച്ചിന്‍റെ സ്ഥലമേറ്റെടുപ്പിനാണ് വിജ്ഞാപനം ഇറങ്ങാൻ പോകുന്നത്.എറണാകുളം – കുമ്പളം റീച്ചിൽ നടപടികൾ താരതമ്യേന വേഗതയിലാണ് പുരോഗമിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലം കല്ലിട്ട് തിരിക്കുകയാണ് നിലവിൽ അരൂർ വലിയ പാലം ഉൾപ്പെടെയുള്ള മൂന്ന് പാലങ്ങളുടെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു.തുറവൂർ – അമ്പലപ്പുഴ റീച്ചിന്‍റെ അന്തിമാനുമതി റെയിൽവേ ബോർഡിന്‍റെ പരിഗണനയിലാണുള്ളത്. വരുന്ന രണ്ട് മാസത്തിനുള്ളിൽ തന്നെ ഇതിന് അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തീരദേശ പാതയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾ വൈകിയോടുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. വന്ദേ ഭാരത് സർവീസ് ആരംഭിച്ചതോടെ എറണാകുളം – അമ്പലപ്പുഴ പാതയിൽ പല ട്രെയിനുകളും പിടിച്ചിടുന്നെന്ന വിമർശനവുമുണ്ട്. എന്നാൽ വന്ദേ ഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നില്ലെന്നാണ് ദക്ഷിണ റെയിൽവേ പറയുന്നത്.