എബിവിപിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തിയ വിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐക്കാർ പൂട്ടിയിട്ടു. ഒന്നര മണിക്കൂറോളം ഇരുട്ട് മുറിയിലാണ് വിദ്യാര്‍ത്ഥിനിയെ പൂട്ടിയിട്ടത്. കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ ടെക്‌സ്റ്റൈല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ ദിവസം ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടത്. സംഭവത്തിൽ വിദ്യാർത്ഥിനി കേന്ദ്ര വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്ക് വിദ്യാർത്ഥിനി പരാതി നൽകി.
എസ്എഫ്‌ഐ പ്രവർത്തകരാണ് തന്നെ പൂട്ടിയിട്ടതെന്ന് പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു. കേട്ടാലറയ്‌ക്കുന്ന തെറിവിളിച്ചെന്നും, കൈയിലിരിക്കുന്ന രാഖി അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടെന്നും വിദ്യാർത്ഥിനി പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഇതൊന്നും ഇവിടെ പറ്റില്ലെന്നായിരുന്നു എസ്എഫ്ഐക്കാരുടെ മറുപടി. രക്ഷിതാക്കളെ ഉള്‍പ്പടെ അധിക്ഷേപിച്ചെന്നും പിന്നീട് ബലമായി മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും വിദ്യാർത്ഥിനി ആരോപിക്കുന്നു.
പെണ്‍കുട്ടിയെന്ന പരിഗണനപോലും നൽകാതെ ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിച്ചില്ലെന്നും മേലില്‍ കാമ്പസിനകത്ത് സംഘടനാ പ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതിവാങ്ങാനുള്ള നീക്കവും നടത്തിയെന്ന് വിദ്യാർത്ഥിനി പറഞ്ഞു. പിന്നീട് ഡോര്‍ തള്ളിത്തുറന്നാണ് രക്ഷപ്പെട്ടതെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.