പലസ്തീൻ ഭീകര സംഘടനയായ ഹമാസും ഇസ്രയേലും തമ്മിൽ നടക്കുന്ന യുദ്ധം ലോക വ്യാപകമായി വിവിധ രീതിയിൽ ആഘാതമേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും യുദ്ധത്തിൻ്റെ പ്രതിഫീലനങ്ങൾ പ്രകടമാണ്. അടുത്തിടെ അലിഗഡ് സർവകലാശാലയിൽ പലസ്തീനെയും ഹമാസിനെയും പിന്തുണച്ച് മാർച്ച് നടത്തിയിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ യോഗി സർക്കാർ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യാ ഗവൺമെൻ്റിന് വ്യക്തമായ നിലപാടുണ്ടെന്നും ഈ നിലപാടിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് യോഗി സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകണമെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് യോഗി ആദിത്യ നാഥ് നിർദേശം നൽകിയിരിക്കുന്നത്. നവരാത്രിയും വരാനിരിക്കുന്ന മറ്റ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി എല്ലാ ജില്ലകളിലെയും ഡിഎംമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കോൺഫറൻസിലാണ് ഇസ്രയേൽ യുദ്ധത്തിൽ ഇന്ത്യൻ സർക്കാരിൻ്റെ നിലപാടുകൾക്ക് വിരുദ്ധമായി ഒരു പ്രവർത്തനവും നടത്തരുതെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. വീഡിയോ കോൺഫറൻസിൽ ഇസ്രായേൽ-പാലസ്തീൻ തർക്കത്തെക്കുറിച്ച് പരാമർശിക്കവേ പൊലീസ് ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. എല്ലാ പൊലീസ് തലവൻമാരും അവരവരുടെ പ്രദേശത്തെ മതനേതാക്കളുമായി ഉടൻ ആശയവിനിമയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ ഒരു പ്രവർത്തനവും ഈ വിഷയത്തിൽ അംഗീകരിക്കില്ലെന്നും സമുഹമാധ്യങ്ങളിൽ നിന്നോ മതവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നോ പ്രകോപനപരമായ പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ലെന്നും യോഗി കോൺഫറൻസിൽ വ്യക്തമാക്കി. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ ഉടൻ തന്നെ അയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.