പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി, ഇത് നിന്ദ്യമായ പെരുമാറ്റമാണെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി പറഞ്ഞത്. “പാർലമെന്റിൽ മാന്യമായി പെരുമാറാൻ പോലും അറിയാത്ത വ്യക്തി” കോൺഗ്രസ് നേതാവിനെ ലക്ഷ്യം വച്ച് ഇറാനി പറഞ്ഞു. സംഭവം നാണക്കേടുണ്ടാക്കിയത് രാഹുൽ ഗാന്ധിക്കാണെന്നും അല്ലാതെ തനിക്കോ മറ്റേതെങ്കിലും വനിതാ പാർലമെന്റ് അംഗങ്ങൾക്കോ അല്ലെന്നും അവർ പറഞ്ഞു.
“ഗാന്ധി കുടുംബത്തിലെ ഒരാൾക്ക് പാർലമെന്റിൽ താൽപ്പര്യമില്ലായിരിക്കാം, പക്ഷേ ഇപ്പോൾ അവിടെയിരുന്ന ഒരു വനിതാ ക്യാബിനറ്റ് മന്ത്രിക്ക് ആ മനുഷ്യൻ എന്തുകൊണ്ടാണ് ഇത് ചെയ്‌തത് എന്നതിനെ കുറിച്ച് സംസാരിക്കേണ്ടി വരുന്നതെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എന്തുകൊണ്ട് ഞാൻ? പാർലമെന്റിൽ നമ്മുടെ രാജ്യത്തെ ഞാനോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ത്രീയോ അല്ല” ആജ് തക് ജി 20 ഉച്ചകോടിയിൽ സംസാരിക്കവെ സ്‌മൃതി ഇറാനി പറഞ്ഞു.
“അത് സംഭവിച്ചത് ഭരണഘടനയുടെ ഏറ്റവും പവിത്രമായ ഇടത്താണ്. സ്ത്രീകളുടെ ബഹുമാനത്തിന് വേണ്ടിയാണ് അവിടെ നിയമങ്ങൾ രൂപീകരിക്കുന്നത്” മന്ത്രി പറഞ്ഞു. താനും രാഹുൽ ഗാന്ധിയും തമ്മിലുള്ള രാഷ്ട്രീയ മത്സരത്തെക്കുറിച്ചും സ്‌മൃതി ഇറാനി സംസാരിച്ചു. “മത്സരം തുല്യർ തമ്മിലുള്ളതാണ്. അദ്ദേഹം ആ പാർട്ടിയുടെ ഉടമയാണ്, ഞാൻ എന്റെ പാർട്ടിയുടെ പ്രവർത്തകയും”അവർ പറഞ്ഞു.
ഓഗസ്‌റ്റ് 9ന് എംപിയായി തിരിച്ചെത്തിയ ശേഷം പാർലമെന്റിൽ ആദ്യ പ്രസംഗം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിന് ശേഷം ബിജെപി എംപിമാർക്ക് ഫ്ലയിങ് കിസ് നൽകിയത് വിവാദമായിരുന്നു. അവിശ്വാസ പ്രമേയ പ്രസംഗം കഴിഞ്ഞ് ലോക്‌സഭാ പരിസരത്ത് നിന്ന് ഇറങ്ങിയ രാഹുൽ ഗാന്ധി താഴെ വീണ ഫയലുകൾ എടുക്കാൻ കുനിഞ്ഞപ്പോൾ ഏതാനും ബിജെപി എംപിമാർ അദ്ദേഹത്തെ നോക്കി ചിരിക്കാൻ തുടങ്ങിയെന്നാണ് സംഭവത്തിന് സാക്ഷിയായവർ പറഞ്ഞത്.
സംഭവത്തിൽ കേന്ദ്രമന്ത്രിയും ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപിയുമായ ശോഭ കരന്ദ്‌ലാജെയും മറ്റ് പാർട്ടി വനിതാ അംഗങ്ങളും രാഹുൽ ഗാന്ധിക്കെതിരെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകിയിരുന്നു.