വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ എഞ്ചിനീയറെ കുവൈത്ത് നാടുകടത്തി

0
96

ദുബായ്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ എഞ്ചിനീയറെ കുവൈത്ത് നാടുകടത്തി. ഈജിപ്ത് സ്വദേശിയായ എഞ്ചിനീയറെ വിമാനത്താവളത്തില്‍നിന്ന് അല്‍ ജലീബ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. വിമാനത്താവളത്തില്‍ ബോംബ് വെച്ചതായി ഭീഷണി മുഴക്കിയ ഇയാള്‍ പിന്നീട് തമാശ പറഞ്ഞതാണെന്ന് അറിയിക്കുകയായിരുന്നു.

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നടത്തുമ്പോള്‍ തന്റെ ബാഗിനുള്ളില്‍ ബോംബ് ഉണ്ടെന്ന് ഇയാള്‍ തമാശരൂപേണ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ബാഗിൽ ബോംബ് ഇല്ലെന്ന് കണ്ടെത്തി. അതേസമയം, അത് തമാശയായി പറഞ്ഞതാണെന്ന് പോലീസ് സ്‌റ്റേഷനില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.

തുടര്‍ന്ന് ഇയാളെ നാടുകടത്തുന്നതിന് വിമാനത്താവള അധികൃതര്‍ ആഭ്യന്തരമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ആവശ്യമായ രേഖകളില്‍ ഒപ്പിട്ടു നല്‍കിയശേഷം ഈജിപ്ഷ്യന്‍ എഞ്ചിനീയറെ ഈജിപ്തിലേക്ക് തിരിച്ച് അയക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സമാനമായ രീതിയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും യുവതി വ്യാജബോംബ് ഭീഷണി മുഴക്കിയിരുന്നു. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു.

ഈ സംഭവത്തിന് മുമ്പ് മറ്റൊരു യാത്രക്കാരനും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജബോംബ് ഭീഷണി മുഴക്കിയിരുന്നു. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലി എന്നയാളാണ് വിമാനത്താവളത്തിൽ എത്തി ഭീഷണി ഉയർത്തിയത്.

വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ എത്തിയപ്പോൾ ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഇയാൾ ബഹളം വെക്കുകയായിരുന്നു. ഇതോടെ ഇയാളെ സി.ഐ. എസ്.എഫ് കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചു. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here