‘വീണ വിജയന്‍ പണം വാങ്ങിയത് ക്രമ വിരുദ്ധമായി’.

0
78

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിഷയം മുമ്പ് നിയമസഭയിൽ കൊണ്ട് വന്നപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ആക്രോശമായിരുന്നു. വീണ പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. എക്സലോജിക് എന്ന കമ്പനിക്ക് അപ്പുറം മുഖ്യമന്ത്രിയുടെ മകളായ വീണ വിജയന്‍ വ്യക്തിപരമായി പണം വാങ്ങിയിട്ടുണ്ട്.

കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നാണ് പണം വാങ്ങിയിരിക്കുന്നത്. ഈ ഇടപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സഭയിൽ അടക്കം പ്രതിഷേധം ഉണ്ടാകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ക്രമ വിരുദ്ധമായി പണം വാങ്ങിയെന്ന് നിയമപരമായി കണ്ടെത്തിയ സാഹചര്യത്തിൽ വിഷയം വലിയ ഗൗരവമുള്ളതാണ്. എക്സാലോജിക് സോലൂഷൻ പണം വാങ്ങിയത് കരാർ ഉള്ളത് കൊണ്ടാവാം. എന്നാല്‍, വീണ വിജയൻ വ്യക്തിപരമായി പണം വാങ്ങിയത് എന്തിനാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ മകൾ മാസം തോറും പണം വാങ്ങിയത്തിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരവിൽ കവിഞ്ഞ് സ്വത്ത്‌ സമ്പാദനത്തിന് കേസെടുക്കണമെന്നും പിണറായി വിജയന്‍ ഭരിക്കുമ്പോൾ മകൾക്കെതിരെ കേസ് എടുക്കുമോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ബിജെപി എല്ലാ കാലത്തും പിണറായി സഹായിച്ചുവെന്ന് ആരോപിച്ച മാത്യു കുഴൽനാടൻ, സർക്കാർ ഭാഗത്ത് നിന്നും കേന്ദ്രത്തിൽ നിന്നും ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോൺഗ്രസ്‌ നേതൃത്വം ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയിൽ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ ചർച്ചയാക്കാനാണ് യുഡിഎഫ് നീക്കം. വീണ വിജയന് 3 വർഷത്തിനിടെ 1.72 കോടി നൽകി എന്നാണ് വിവാദം. സേവനം നൽകാതെ പണം നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ. നേരത്തെയും സഭയിൽ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here