ആഫ്രിക്കൻ വംശജനായ കൗമാരക്കാരന്റെ കൊലപാതകുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നടക്കുന്ന കലാപങ്ങളിൽ വിവാദ പരാമർശവുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. മൂന്ന് രാത്രികളിലായി നടക്കുന്ന കലാപത്തിന് കാരണം വീഡിയോ ഗെയിമുകളാണെന്നും മാതാപിതാക്കൾ കുട്ടികളെ തെരുവിൽ നിന്ന് ഒഴിവാക്കണമെന്നും മാക്രോൺ പറഞ്ഞു. അക്രമങ്ങളെക്കുറിച്ച് വിലയിരുത്താൻ നടത്തിയ അവലോകന യോഗത്തിലാണ് മക്രോണിന്റെ പരാമർശം.
കലാപത്തിൽ അറസ്റ്റിലായവരിൽ പലരും യുവാക്കളാണെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് തെരുവുകളിൽ കുട്ടികൾ വീഡിയോ ഗെയിമിന്റെ ലഹരിയിലാണെന്നും മാതാപിതാക്കൾ കുട്ടികളെ തെരുവിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
“അവരെ വീട്ടിൽ സൂക്ഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്, അതിനാൽ മാതാപിതാക്കളുടെ ഉത്തരവാദിത്തം പൂർണ്ണമായും നിർവഹിക്കേണ്ടത് എല്ലാവരുടെയും മനസ്സമാധാനത്തിന് പ്രധാനമാണ്”- മാക്രോൺ പറഞ്ഞു.
സ്‌നാപ്ചാറ്റ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഓൺലൈൻ വഴിയാണ് കലാപങ്ങൾ സംഘടിപ്പിക്കുന്നതെന്നും കലാപവുമായി ബന്ധപ്പെട്ട “സെൻസിറ്റീവ് കണ്ടന്റുകൾ” നീക്കംചെയ്യാൻ അവരോട് അഭ്യർത്ഥികാണാമെന്നും മാക്രോൺ പറഞ്ഞു. കലാപം സൃഷ്ടിക്കാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നടപടി സ്വീകരികാണാമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്രമം നിയന്ത്രിക്കാൻ 40,000 സുരക്ഷാ സേനയെ വിന്യസിക്കുകയും 875 പേരെ ഒറ്റരാത്രികൊണ്ട് അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ പലരും 14-ഉം 15-ഉം വയസ്സുള്ളവരാണെന്ന് പോലീസുകൾ പറഞ്ഞു. കലാപം നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും മാക്രോൺ പറഞ്ഞു.