കെ സുധാകരന്റെ അറസ്റ്റ്: കടുപ്പിച്ച് കോൺഗ്രസ്; ഇന്ന് കരിദിനം.

0
80

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത് തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. വിഷയത്തിൽ നേതാക്കളുടെ പ്രതികരണങ്ങളും ഇന്നുണ്ടാവും.

പ്രതിഷേധ പ്രകടനങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കെ സുധാകരന്‍റെ അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വിമർശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. താൻ നിരപരാധിയാണെന്ന് സുധാകരൻ ആവർത്തിച്ചു. 25ലക്ഷത്തിന്‍റെ സാമ്പത്തിക തട്ടിപ്പിൽ പരാതിക്കാർ പണം കൈമാറിയ 2018 നവംബർ 22 ഉച്ചക്ക് രണ്ട് മണിക്ക് മോൻസന്‍റെ വീട്ടിൽ കെ സുധാകരന്‍റെ സാന്നിദ്ധ്യം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ പിടിവള്ളി. ചികിത്സക്ക് അന്നേ ദിവസം മോൻസനെ കണ്ടു എന്ന് കെ.സുധാകരൻ സമ്മതിച്ചു.

2018 ജൂണ്‍ മാസം മുതൽ സുധാകരൻ എംപി ആകുന്നത് വരെ 12 തവണ മോൻസന്‍റെ വീട്ടിൽ എത്തിയതിന്‍റെ തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ഉള്ളത്. പരാതിക്കാരിൽ നിന്നും മോൻസൻ വാങ്ങിയ 25 ലക്ഷത്തിൽ 10 ലക്ഷം രൂപ സുധാകരന് അന്ന് തന്നെ കൈമാറിയെന്ന മോൻസന്‍റെ ജീവനക്കാരുടെ 164 മൊഴിയും നിർണ്ണായകമാണ്. മൊഴിക്കപ്പുറം ഈ പണം സുധാകരൻ വാങ്ങിയതിന്‍റെ ദൃശ്യങ്ങളോ മറ്റ് തെളിവുകളോ നിലവിൽ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടില്ല. പണം എവിടെയൊക്കെ ചിലവഴിച്ചു എന്ന് കണ്ടെത്തുകയും വെല്ലുവിളിയാണ്. അനൂപ് അഹമ്മദ്, ഷമീർ, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരെ വഞ്ചിച്ച് 25 ലക്ഷം തട്ടിയ കേസിൽ മോൻസൻ ഒന്നാംപ്രതിയും കെ സുധാകരൻ രണ്ടാം പ്രതിയുമാണ്. ഐജി ജി ലക്ഷ്മണയും, മുൻ ഡിഐജി സുരേന്ദ്രനും കേസിൽ പ്രതികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here