കൊച്ചി: മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഗവർണർക്ക് പരാതി. കഴിഞ്ഞ അഞ്ച് വർഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാൻ എംജി സർവകലാശാല വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് ആദ്യ സെമസ്റ്ററിൽ നൂറിൽ നൂറ് മാർക്കും രണ്ടാം സെമസ്റ്ററിൽ പൂജ്യം മാർക്കുമാണ് ലഭിച്ചതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്വയംഭരണ പദവിയുള്ള മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാർക്ക്‌ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണറെ സമീപിച്ചത്.
മഹാരാജാസ് കോളേജിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി എന്ന വിഷയത്തിലാണ് ആർഷോ പഠനം തുടരുന്നത്. ഒന്നാം സെമസ്റ്ററിൽ ഒരു വിഷയത്തിന് നൂറിൽ നൂറുമാർക്കും മറ്റ് വിഷയങ്ങൾക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാർക്ക് കിട്ടിയ ഒരു വിഷയത്തിന് ഔട്ട്സ്റ്റാൻഡിംഗ് ഗ്രേഡാണ് മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം സെമസ്റ്ററിന്റെ ഇന്‍റേണൽ പരീക്ഷകൾക്ക് മുഴുവൻ മാർക്കായ 20 വരെ ലഭിച്ച ആർഷോയ്ക്ക് എഴുത്ത് പരീക്ഷയിൽ പൂജ്യം മാർക്കായത് സംശയത്തിന് ഇട നൽകുന്നതാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.
മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിന് ‘ആബ്‌സെന്റ്’ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വധശ്രമകേസിനെ തുടർന്ന് തടവിലായ തനിക്ക് സെമസ്റ്റർ പരീക്ഷ എഴുതണമെന്ന ആർഷോയുടെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി കർശന വ്യവസ്ഥകൾക്ക് വിധേയമായി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് പരോൾ അനുവദിക്കുകയായിരുന്നുവെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിലുണ്ട്.