തിരുവനന്തപുരം: പിതാവിന്റെ പീഡനത്തിനിരയായി അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി.
പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സനല്‍കുമാറിനെ (27) യാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മഹിളാ മന്ദിരത്തില്‍ നിന്ന് രണ്ടു കൂട്ടുകാരികളോടൊപ്പം രക്ഷപ്പെട്ടു പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വശീകരിച്ചു കൊണ്ട് പോയി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ച ശേഷം യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പതിനേഴുകാരിയായ പെണ്‍കുട്ടി സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട ശേഷം പുനരധിവാസത്തിന് മഹിളാമന്ദിരത്തില്‍ കഴിഞ്ഞുവരികയായിരുന്നു. അവിടെ നിന്ന് മറ്റു രണ്ടു പെണ്‍കുട്ടികളോടൊപ്പം രക്ഷപ്പെട്ടപ്പോഴാണ് സനല്‍കുമാര്‍ കൂടെക്കൂട്ടിയത്. തുടര്‍ന്ന് അമ്ബലത്തില്‍ കൊണ്ട് പോയി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ച ശേഷം 3 ദിവസം ഒന്നിച്ചു താമസിച്ചു. അതിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
വിവാഹം കഴിച്ച ശേഷമാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നും അതിനാല്‍ ലൈംഗിക പീഡന കേസ് നിലനില്‍ക്കില്ല എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു. കുറവ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ നായര്‍ സമുദായത്തില്‍പെട്ട പ്രതി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ചു ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച സംഭവം അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. അത്യന്തം ഹീനമായ പ്രവൃത്തിയാണ് പ്രതി ചെയ്തത്. പ്രതിക്ക് വേറെ ഭാര്യയും മകളും ഉണ്ടെന്നും ശിക്ഷ ഇളവ് നല്‍കണമെന്നുമുള്ള വാദം കോടതി നിരാകരിച്ചു. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ല എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എസ്.സി, എസ്.ടി പീഡന നിയമപ്രകാരം ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും പോക്സോ നിയമപ്രകാരം 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്.