ആന്ധ്രാപ്രദേശിൽ പ്രഭാസ് ആരാധകനും പവൻ കല്യാൺ ആരാധകനും തമ്മിൽ ഏറ്റമുട്ടി ഒരാൾ കൊല്ലപ്പെട്ടു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. പവൻ കല്യാൺ ആരാധാകനായ കിഷോർ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ എലൂരിലെ പ്രഭാസ് ഫാൻസ് അസോസിയേഷൻ സെക്രട്ടറി ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, എലൂരിലെ പെയിന്റിങ് തൊഴിലാളികളായ ഹരികുമാറും കിഷോറും ജോലി അന്വേഷിച്ചാണ് ആറ്റിലിയിൽ എത്തിയത്.
ജോലി കഴിഞ്ഞ് ഇരുവരും ഒന്നിച്ച് മദ്യപിച്ചു. ഇതിനിടയിൽ പ്രഭാസിന്റെ ചിത്രം ഹരികുമാർ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയത് കിഷോർ കണ്ടു. പവൻ കല്യാൺ ആരാധകരനായ കിഷോർ തന്റെ പ്രിയതാരത്തിന്റെ ചിത്രവും സ്റ്റാറ്റസാക്കാൻ ഹരികുമാറിനോട് ആവശ്യപ്പെട്ടു.
എന്നാൽ ഹരികുമാർ ഇതിന് വഴങ്ങിയില്ല. ഇതോടെ ഇരുവരും തമ്മിൽ വഴക്കായി. പ്രഭാസിനെ കുറിച്ച് കിഷോർ നടത്തിയ പരാമർശങ്ങളിൽ പ്രകോപിതനായ ഹരികുമാർ ഇരുമ്പ് കമ്പിയും സിമന്റ് കട്ടയും കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കിഷോർ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു.