തിരുവനന്തപുരം: സ്കൂൾ അധികൃതരും പഞ്ചായത്തും ഇടപെട്ടു. വൈകല്യങ്ങൾ മറന്ന് സജൻ എസ്എസ്എൽസി പരീക്ഷ എഴുതി. 90 ശതമാനത്തോളം ശാരീരിക വൈകല്യമുള്ള ഞെക്കാട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി സജൻ എസ് ആണ് ആംബുലൻസിൽ എത്തി എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കിയത്.
സജനെ സുരക്ഷിതമായി വീട്ടിൽ നിന്ന് എടുത്ത് ആംബുലൻസിൽ കയറ്റി സ്കൂളിൽ എത്തിച്ച് പരീക്ഷയെഴുതി തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഇതിനായി ഒറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് സേവനം അധികൃതർ ഒരുക്കിയിരുന്നു. സജന് സ്വന്തമായി പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ ഒൻപതാം ക്ലാസുകാരൻ നിവേദ് ആണ് സ്ക്രൈബ് ആയി പരീക്ഷ എഴുതിയത്. കിടപ്പു രോഗിയായ സജനെ ഇക്കഴിഞ്ഞ 11 ന് ആരംഭിച്ച് ഇന്നലെ അവസാനിച്ച എസ്എസ്എൽസി പരീക്ഷ എഴുതാൻ സ്കൂളിൽ കൊണ്ട് പോകുന്നത് രക്ഷിതാക്കൾക്ക് ഒരു വെല്ലുവിളി ആയിരുന്നു. എന്നാൽ രക്ഷിതാക്കളുടെ സങ്കടത്തിന് മുന്നിൽ സ്കൂൾ അധികൃതരും വാർഡ് അംഗം സത്യബാബുവും സഹായത്തിനു എത്തിയതോടെ സജൻ്റെ മോഹം പൂവണിയുകയായിരുന്നു.
പഞ്ചായത്ത് അധികൃതർ ഇടപെട്ടതോടെ ഒറ്റൂർ പിഎച്സി ആംബുലൻസ് വിട്ട് നൽകാൻ തീരുമാനിച്ചു. തുടർന്ന് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗിനി ലാൽ, ആംബുലൻസ് ഡ്രൈവർ ജിന്നി എന്നിവരുടെ സഹായത്താൽ കുട്ടിയെ സ്കൂളിൽ പരീക്ഷയ്ക്ക് എത്തിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു.