കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ മറവിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകളെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഭീഷണിയായ ഇടപാടുകളാണ് നടന്നത്. ചൈനീസ് കമ്പനികൾ നിർമിച്ച സെർവറുകൾ ഉപയോഗിച്ചുനടന്ന ഇടപാടുകളുടെ പൂർണവിവരം കണ്ടെത്താനായിട്ടില്ല. പണമിടപാടുകളെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികൾ ഉപയോഗിച്ച സെർവറിൽ ഒന്നിന്റെ ഐപി നമ്പർ ലഭിച്ചതിനാലാണ് ഇത്തരം വിവരങ്ങൾ ലഭ്യമായതെന്നും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി എ ആന്റണി നൽകിയ റിപ്പോർട്ടിൽ പറയുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ വഴിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.